കോട്ടയം / തൊടുപുഴ ∙ 2025 ജൂലൈയിൽ എത്തിയ ഒരു ലിങ്കാണ് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനായ രാജൻ നമ്പൂതിരിയുടെ (65) ജീവൻ നഷ്ടപ്പെടാൻ കാരണമായത്.
വാട്സാപ്പിൽ ലഭിച്ച ലിങ്ക് തുറന്ന അദ്ദേഹം യൂസർ ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്ത ശേഷം അതിലെ ഡിപ്പോസിറ്റ് ഓപ്ഷൻ ഉപയോഗിച്ച് 50,000 രൂപ ആദ്യം നിക്ഷേപിച്ചു. തുടർന്ന് 3.5 ലക്ഷം അടച്ച് ട്രേഡിങ് തുടങ്ങി.
തട്ടിപ്പുസംഘം നിക്ഷേപിച്ച പണത്തിന്റെ ലാഭം വ്യാജ ട്രേഡിങ് സൈറ്റിൽ പെരുപ്പിച്ച് കാണിച്ചതോടെ തവണകളായി 10 മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചു. പണം തിരിക ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായത്.
നഷ്ടമായത് 2.93 കോടി. കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
നടപടി നടന്നുവരുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ തിരുവാങ്കുളത്ത് റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
ഇതിൽ 12 ലക്ഷം രൂപ ജില്ലാ സൈബർ സെല്ലും ക്രൈംബ്രാഞ്ചും ചേർന്നു വീണ്ടെടുത്തു. കേസിലെ 2 പ്രധാന പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണം നടന്നുവരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
നഷ്ടപ്പെട്ടത് 45 ലക്ഷം
ഇറ്റലിയിൽ നിന്നെത്തിയ സമ്മാനപ്പെട്ടിക്കു നികുതി അടയ്ക്കാൻ കാഞ്ഞിരപ്പള്ളി സ്വദേശിനി 10 സെന്റും വീടും വിറ്റു.
കോട്ടയം ജില്ലയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത സൈബർ തട്ടിപ്പ് കേസാണിത്. സ്വർണവും രത്നവും അടങ്ങിയ സമ്മാനപ്പെട്ടി ഡൽഹി വിമാനത്താവളത്തിലെത്തിയെന്ന വാട്സാപ് സന്ദേശം അടുത്തിടെ ഇവർക്കു കിട്ടി.
കസ്റ്റംസ് നികുതിയായി 45 ലക്ഷം അടയ്ക്കാൻ ‘ഡൽഹി എയർപോർട്ടിൽ’ നിന്ന് ഇവർക്കു സന്ദേശമെത്തി. 10 സെന്റും വീടും വിറ്റ് 45 ലക്ഷം രൂപ ഈ വനിത കൈമാറി.
പണം കൊടുത്തിട്ടും സമ്മാനപ്പെട്ടി വന്നില്ല. ആദ്യം മെസേജുകൾ വന്ന വാട്സാപ് നമ്പർ പ്രവർത്തിക്കാതെയായി.
ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
വാട്സാപിലെത്തിയ അപരിചിതസന്ദേശത്തോട് പ്രതികരിച്ചാണ് വീട്ടമ്മയെ വെട്ടിലാക്കിയത്.
മരവിപ്പിച്ചത് 2000 അക്കൗണ്ടുകൾ
കോട്ടയം ജില്ലയിൽ സൈബർ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് 2,000 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് ഒരു വർഷത്തിനിടെ മരവിപ്പിച്ചിട്ടുണ്ട്. മലയാളികളുടെയും ഉത്തരേന്ത്യൻ സ്വദേശികളുടെയും അക്കൗണ്ടുകളാണിവ.
ചില അക്കൗണ്ടുകൾ ഉടമകൾ പോലും അറിയാതെ വ്യാജന്മാർ എടുത്തതാണ്.ഈ അക്കൗണ്ടുകളിലെ പണമിടപാട് പൊലീസ് പരിശോധിച്ചുവരികയാണ്. പണം കണ്ടെത്താൻ ബാങ്കുകളുമായി ചേർന്ന് പൊലീസ് നീക്കം നടത്തുന്നുണ്ട്.
ഇടുക്കി ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ 2025ൽ 25 കേസുകളിലായി അപഹരിച്ചത് 7.7 കോടി രൂപ.
ഇതിൽ 13,79,634 രൂപ ഉടമകൾക്കു തിരിച്ചുകിട്ടി. ആകെ റജിസ്റ്റർ ചെയ്യപ്പെട്ടത് 53 കേസുകളാണ്.
10 ലക്ഷത്തിനു മുകളിൽ പണം നഷ്ടമായ കേസുകളാണ് ജില്ലാ സൈബർ പൊലീസ് നേരിട്ടന്വേഷിക്കുന്നത്. അല്ലാത്തവ അതതു സ്റ്റേഷനുകളിലെ സൈബർ ഫൊറൻസിക് ടീമിന് (സിഎഫ്ടി) കൈമാറും.
ഈ വർഷം ഇതുവരെ 2 കേസുകളിലായി 43 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
തട്ടിപ്പോ, വിളിക്കൂ 1930
സൈബർ തട്ടിപ്പിന് ഇരയായെങ്കിൽ ഉടൻ 1930 എന്ന നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം. പണം നഷ്ടപ്പെട്ട് ആദ്യ 2 മണിക്കൂറിനുള്ളിൽ സൈബർ സെല്ലിനെ അറിയിച്ചാൽ പണം വീണ്ടെടുക്കാം.
പരാതി എങ്ങനെ?
തട്ടിപ്പിനിരയായ വ്യക്തിയുടെ പേരും വിലാസവും ഫോൺ നമ്പറും സ്റ്റേഷൻ പരിധിയും നൽകണം.ഇടപാടിന്റെ ട്രാൻസാക്ഷൻ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സാഹചര്യ വിവരണം, സ്ക്രീൻ ഷോട്ടുകൾ, മറ്റു തെളിവുകൾ എന്നിവയും കൈവശം ഉണ്ടാകണം.
ആവശ്യപ്പെടുന്നതിനനുസരിച്ചു ബന്ധപ്പെട്ട ആളുകൾക്ക് അതു കൈമാറാം.
ബാങ്കിനെ അറിയിക്കുക
തട്ടിപ്പ് നടന്നതായി മനസ്സിലായാൽ ആദ്യം അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ വിവരം അറിയിക്കണം.
വിവരം ബാങ്കിനെ അറിയിച്ചതിനു തെളിവു വാങ്ങണം. അറിയിച്ചശേഷവും അക്കൗണ്ടിൽനിന്നു പണം നഷ്ടമായാൽ അതു ബാങ്ക് നൽകേണ്ടിവരും.
തട്ടിപ്പ് മാത്രമല്ല, മറ്റ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖകളും തെളിവുകളും അപ് ലോഡ് ചെയ്യാനും പരാതിയുടെ സ്ഥിതി ട്രാക്ക് ചെയ്യാനും ഈ വെബ്സെറ്റ് ഉപകരിക്കും.
പണം നഷ്ടമാകാതെ ശ്രദ്ധിക്കുക
∙ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പിൻ നമ്പർ ആരുമായും പങ്കുവയ്ക്കരുത്.
∙ പിൻ നമ്പറുകളും പാസ്വേഡുകളും ഇടയ്ക്കിടെ മാറ്റുക. പ്രത്യേകിച്ചു യാത്രകൾ കഴിഞ്ഞു വരുമ്പോൾ.
∙ മറ്റുള്ളവർക്ക് എളുപ്പം കണ്ടെത്താൻ കഴിയുന്ന പാസ്വേഡ് ഉപയോഗിക്കരുത്. ∙ പാസ്വേഡിൽ ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കങ്ങളും സ്പെഷൽ ക്യാരക്ടറും നൽകി കഴിവതും സങ്കീർണമാക്കണം.
∙ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്കു മാത്രം കാർഡ്, ഓൺലൈൻ പേയ്മെന്റ് ഉപയോഗിക്കുക. ∙ അക്കൗണ്ടുമായി ബന്ധപ്പെട്ടു സംശയകരമായ എന്തു കണ്ടാലും ബാങ്കിനെ അറിയിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

