
കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പള്ളിക്കത്തോട് ∙ നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു വിദ്യാർഥി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണു മരിച്ചത്. ഇന്നലെ രാത്രി 8.15ന് ആണ് അപകടം.
ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. പള്ളിക്കത്തോടിനു സമീപം ചല്ലോലി ജംക്ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ മറിഞ്ഞത്. ജയിംസാണു കാറോടിച്ചിരുന്നത്. ജംക്ഷനിൽ നിന്ന് ആനിക്കാട് പള്ളി റോഡിലേക്കു കാർ തിരിക്കുന്നതിനിടെ കുളത്തിലേക്കു മറിയുകയായിരുന്നു. നാട്ടുകാരെത്തി കാർ മുങ്ങിപ്പോകാതിരിക്കാൻ കയർ കൊണ്ട് കെട്ടിനിർത്താൻ ശ്രമം നടത്തി. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജയിംസും ഡ്രൈവർ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങി. പിൻവശത്തെ സീറ്റിലാണു ജെറിലും അമ്മ ബീനയും ഇരുന്നത്.
എന്നാൽ, കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നുപോയി. ഇതിലൂടെ ബീന വെള്ളത്തിലേക്കു വീണു. രക്ഷാപ്രവർത്തനത്തിനെത്തിയ അതിഥിത്തൊഴിലാളി ഉടൻ തന്നെ ചാടി ബീനയെ രക്ഷിച്ചു. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചില്ല. കാർ കുളത്തിലേക്കു താഴ്ന്നുപോവുകയും ചെയ്തു.അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണു ജെറിലിനെ പുറത്തെടുത്തത്. പ്ലസ്ടുവിനു ശേഷം എൻട്രൻസ് പരിശീലനം നടത്തുകയായിരുന്നു ജെറിൽ. ജയിംസ് ആന്ധ്രയിൽ അധ്യാപകനാണ്. ഡൽഹിയിൽ നഴ്സാണു ബീന.
ദീപക് ചാടിയെടുത്തു,ഒരു ജീവൻ
പള്ളിക്കത്തോട് ∙ ഇരുട്ട് നിറഞ്ഞ ജംക്ഷനു സമീപത്തെ കുളത്തിൽ നേരത്തേയും വണ്ടി മറിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ. അപകടത്തിൽ ആദ്യ രക്ഷാപ്രവർത്തകരും നാട്ടുകാർ തന്നെ.ഇന്നലെ റോഡിൽനിന്ന് കാർ വെള്ളത്തിലേക്ക് വീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. കുളത്തിന്റെ ചുറ്റുമറയ്ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണിൽ കയറിന്റെ ഒരറ്റം കെട്ടി കുളത്തിലേക്ക് എറിഞ്ഞു നൽകി. ആ കയറിൽ പിടിച്ചാണു ജയിംസും രജീഷും കരയ്ക്കു കയറിയത്. തൊട്ടുപിന്നാലെ കയർപൊട്ടി. കാർ വെള്ളത്തിലേക്ക് താഴ്ന്നു. ഇതിനിടെ ബീന വെള്ളത്തിലേക്ക് വീണു. സമീപത്തെ വീട്ടിൽ നിർമാണ ജോലിക്കുവന്ന അതിഥിത്തൊഴിലാളി ദീപക്കാണ് വെള്ളത്തിൽ ചാടി ബീനയെ രക്ഷിച്ചത്. നാട്ടുകാരിൽ പലരും കുളത്തിൽ ചാടിയെങ്കിലും ആഴവും വെളിച്ചക്കുറവും മൂലം കാറിന്റെ കൃത്യമായ സ്ഥാനം അറിയാതിരുന്നത് വെല്ലുവിളിയായി. പാമ്പാടി അഗ്നിരക്ഷാ സേന മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയിരുന്നു.മാസങ്ങൾക്ക് മുൻപ് രാത്രി ഒരു ബൈക്ക് ഇവിടെ വീണിരുന്നു. ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടിരുന്നു. ജലവിതരണ പദ്ധതിക്കുവേണ്ടി തയാറാക്കിയ കുളമാണ്. പ്രദേശത്ത് ഇത്തരം കുളങ്ങൾ വേറെയുമുണ്ട്. എങ്കിലും മരണത്തിന് കാരണമാകുന്ന അപകടം ആദ്യമായാണ്.