
കൊല്ലം∙ കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം മൈലക്കാട് സുനിത ഭവനിൽ എസ്.സുനിൽകുമാറി(43)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്ലമിങ്– പെയ്ന്റിങ് തൊഴിലാളിയായ സുനിൽകുമാർ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. തിങ്കളാഴ്ച രാത്രി 10.50നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊട്ടിയം ജംക്ഷനിൽ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ കൊല്ലം സ്വദേശിയായ യുവതിക്കു നേരെയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
യുവതിക്ക് പിന്നാലെ സുനിൽകുമാറും കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങി.
യുവതിയെ വിളിക്കാനായി സഹോദരൻ ബസ് സ്റ്റാൻഡിൽ എത്തിയതോടെ ഇയാൾ മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു. നഗ്നതാപ്രദർശനത്തിന്റെ ദൃശ്യവുമായി യുവതി കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ സുനിൽകുമാറിന്റെ വീട്ടിലെത്തി ബഹളം വച്ചു. എന്നാൽ താനല്ല ദൃശ്യങ്ങളിൽ ഉള്ളതെന്നും ഈ സമയം വീട്ടിലായിരുന്നു എന്നു പറഞ്ഞ് ഇയാൾ ഒഴിഞ്ഞു മാറി.
നാട്ടുകാർ മടങ്ങിയതിനു പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു.
തുടർന്ന് ചാത്തന്നൂർ–കൊല്ലം ഈസ്റ്റ് പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ ഇത്തിക്കര പാലത്തിന് സമീപത്തു വച്ച് ചൊവ്വ രാത്രി 12ന് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കൊല്ലം സിറ്റി പൊലീസ് ചൊവ്വാഴ്ച ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]