
മരങ്ങൾ കടപുഴകി വീണു; കെടുതികൾ വർധിച്ചത് കൊടുങ്കാറ്റ് മൂലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുകോൺ ∙ കനത്ത മഴ ശമനമില്ലാതെ തുടരുമ്പോൾ കെടുതികളും വർധിക്കുന്നു. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണാണ് നാശനഷ്ടങ്ങൾ ഏറെയും. എഴുകോൺ അമ്പലത്തുംകാല കോളന്നൂർ മൂർത്തിവിള വീട്ടിൽ വി.ശോഭ അതിഥിത്തൊഴിലാളികൾക്കു വാടകയ്ക്കു നൽകിയിരുന്ന വീട് റെയിൽവേ പുറമ്പോക്കിലെ കൂറ്റൻ പുളിമരം കടപുഴകി വീണു തകർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ പുറത്തായിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വീട്ടുമുറ്റത്തെ കിണറിനും കേടുപാടുകൾ സംഭവിച്ചു.കാരുവേലിൽ കല്ലുംമൂട്ടിൽ വീട്ടിൽ സിലു ബിനു, വാളായിക്കോട് വിനീത ഭവനിൽ സുപ്രഭ, പുളിമൂട്ടിൽ വടക്കതിൽ വിനോദ്, എഴുകോൺ ബീന ഭവനിൽ ഓമന, അറുപറക്കോണം ചരിപ്പുറത്ത് വീട്ടിൽ പ്രസന്ന എന്നിവരുടെ വീടുകളും മഴക്കെടുതിയിൽ തകർന്നു. വൈദ്യുത മേഖലയും മഴയിൽ നിലംപരിശായി. എഴുകോണിൽ മാത്രം ഇരുപത് 11 കെ.വി. പോസ്റ്റുകളും 4 എ പോളുകളും ഉൾപ്പെടെ 52 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.36 സ്ഥലങ്ങളിൽ ലൈൻ പൊട്ടി വീണു. വൈദ്യുതി വ്യാപകമായി തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുത പോസ്റ്റ് റോഡിനു കുറുകെ ഒടിഞ്ഞുവീണു ചിലയിടങ്ങളിൽ ഗതാഗത തടസ്സവും ഉണ്ടായി.
പുത്തൂർ ∙ പവിത്രേശ്വരം ഇടവട്ടം കാർത്തികയിൽ ഗോപാലകൃഷ്ണന്റെ വീട്ടിലെ ജലസംഭരണി അയൽപുരയിടത്തിലെ മരം വീണ് തകർന്നു. എസ്എൻപുരം ചരുവിള പുത്തൻവീടിൽ ചന്ദ്രികയുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കൈതക്കോട് ബിജു ഭവനിൽ ജോൺകുട്ടിയുടെ വീട്ടിലെ തൊഴുത്ത് പ്ലാവ് വീണു തകർന്നു. പുത്തൂർ, കുളക്കട വൈദ്യുത സെക്ഷനുകളിൽ 10 പോസ്റ്റുകൾ ഒടിഞ്ഞു. 42 സ്ഥലങ്ങളിൽ ലൈനിൽ മരം വീണ് തകരാർ സംഭവിച്ചു. പുത്തൂരിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചത് ഇന്നലെ വൈകിയും പുന:സ്ഥാപിക്കാനായിട്ടില്ല. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ആശങ്കയ്ക്കിടയാക്കും വിധം ഉയർന്നിട്ടില്ല. എന്നാൽ അടിയൊഴുക്കു ശക്തമായതായി സൂചനയുണ്ട്. കാർഷിക മേഖലയ്ക്കും മഴ കനത്ത നാശമാണ് വിതച്ചത്. വാഴ, മരച്ചീനി കൃഷികൾ വൻതോതിൽ നശിച്ചിട്ടുണ്ട്.