
കണ്ടെയ്നറിനു തീപിടിച്ചു; തീരത്ത് പരിഭ്രാന്തി; അപകടം ഗ്യാസ് കട്ടർ ഉപയോഗിച്ചു പൂട്ട് മുറിക്കുന്നതിനിടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്ക് കപ്പലിൽ നിന്ന് കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിലൊന്നിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. മൂന്നു കണ്ടെയ്നറുകൾ തമ്മിൽ കൂട്ടിയോജിപ്പിച്ചിരുന്ന പൂട്ട് (ലോക്ക്) ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിക്കുന്നതിനിടയിലാണ് തീ പിടിച്ചത്. പരിഭ്രാന്തരായ പരിസരവാസികൾ വീടുകളിൽ നിന്നിറങ്ങിയോടി. ശക്തികുളങ്ങര പള്ളിക്കു പടിഞ്ഞാറു വശത്തടിഞ്ഞ കണ്ടെയ്നറിൽ തീപിടിച്ചത് ഇന്നലെ ഉച്ചയ്ക്ക് 12.15നു ആയിരുന്നു. അഗ്നി രക്ഷാ സേനയുടെ 5 യൂണിറ്റുകൾ എത്തി തീ അണച്ചു.
കണ്ടെയ്നറുകൾ കൊല്ലം തുറമുഖത്തേക്കു കരമാർഗം മാറ്റുന്നതിനാണ് ഓരോ കണ്ടെയ്നറും വേർപെടുത്തുന്നത്. ട്രെയ്ലർ ലോറികളിൽ കൊണ്ടുപോകാനാണ് ശ്രമിച്ചതെങ്കിലും റോഡിന് വീതിയില്ലാത്തതിനാൽ ട്രെയ്ലർ ലോറിക്ക് സ്ഥലത്ത് എത്താനാകില്ല. തുടർന്നാണ് ലോറിയിൽ കൊണ്ടുപോകാവുന്ന വിധത്തിൽ, കൂട്ടിയോജിപ്പിച്ചിരിക്കുന്ന കണ്ടെയ്നറുകൾ വേർപെടുത്തുന്നത്. ഇതിന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിനു തീപിടിക്കുകയായിരുന്നു. തീ ആളിക്കത്തി കറുത്ത പുക ഉയർന്നതാണ് പരിഭ്രാന്തി പരത്തിയത്.
കൊല്ലം, ചവറ എന്നിവിടങ്ങളിൽ നിന്നു അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്ത് എത്തിയാണു തീ അണച്ചത്. തീ അണച്ച ശേഷമാണ് പരിഭ്രാന്തി മാറിയത്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുണ്ടായിരുന്നു.കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്ത് അടിഞ്ഞ 2 കണ്ടെയ്നറുകൾ കഴിഞ്ഞ ദിവസം രാത്രി ട്രെയ്ലറുകളിൽ കൊല്ലം തുറമുഖത്തേക്കു മാറ്റി. ഇന്നലെ വൈകിട്ടു വരെ 6 കണ്ടെയ്നറുകൾ കൊല്ലം തുറമുഖത്ത് എത്തിച്ചു. ചവറ മേഖലയിൽ 19 കണ്ടെയ്നർ തീരത്ത് അടിഞ്ഞിട്ടുണ്ട്. പരവൂർ തെക്കുംഭാഗത്ത് കണ്ടെയ്നറിനു സമീപം പൊലീസ് കാവൽ ഏർപ്പെടുത്തി. പരവൂർ ചില്ലയ്ക്കൽ അടിഞ്ഞ കണ്ടെയ്നർ തകർന്ന നിലയിലാണ്.
ജില്ലയിൽ ചെറിയഴീക്കൽ മുതൽ പരവൂർ തെക്കുംഭാഗം വരെ 43 കണ്ടെയ്നറുകളാണ് അടിഞ്ഞത്. ചിലത് കടൽഭിത്തിയിൽ ഇടിച്ചു തകർന്ന നിലയാണ്. ഇന്നലെ പുതുതായി കണ്ടെയ്നറുകളോ കപ്പലിൽ നിന്നുള്ള വസ്തുക്കളോ തീരത്ത് അടിഞ്ഞിട്ടില്ലെന്നു ഫിഷറീസ് അധികൃതർ പറഞ്ഞു. അതേ സമയം മത്സ്യ ബന്ധന മേഖല നിശ്ചലമാണ്. ട്രോളിങ് നിരോധനം ജൂൺ 9നു തുടങ്ങുകയാണ്. കടലിൽ പോകുന്നതിനു വിലക്കുള്ളതിൽ പരമ്പരാഗത മേഖലയിലെ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണ്.
ആശങ്ക തീർക്കണം
തീരപ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് യുഡിഎഫ് ശക്തികുളങ്ങര നോർത്ത് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം തിരിച്ചടി നേരിടുന്ന മത്സ്യബന്ധന മേഖലയ്ക്ക് ഇരുട്ടടിയായി മാറി ചരക്ക് കപ്പലിന്റെ അപകടം. തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ മത്സ്യബന്ധന പരിധിക്കുള്ളിൽ വ്യാപിച്ചു കിടക്കുന്നതിനാൽ ആഴക്കടലിലെ വല വലിച്ചുള്ള മീൻപിടിത്തത്തെ പ്രതികൂലമായി ബാധിക്കും.
വല ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് വലിയ നഷ്ടം ഉണ്ടാക്കും. മത്സ്യങ്ങൾക്ക് യഥാർഥ വില ലഭിക്കുന്നതിന് എതിരാണ് കടലിൽ വിവിധ തരം രാസവസ്തുക്കളും ഇന്ധനവും കലർന്നുവെന്ന പ്രചാരണം. തീരദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന് ചെയർമാൻ അൽഫോൺസ് ഫിലിപ്പും കൺവീനർ എം. പുഷ്പാംഗദനും പറഞ്ഞു.
പീപ്പിൾ സോഷ്യോ കൾചറൽ ഫോറം
മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും ആശങ്കയകറ്റാൻ നടപടി വേണമെന്ന് കൊല്ലം പീപ്പിൾ സോഷ്യോ കൾചറൽ ഫോറം. രാസവസ്തുക്കളും കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ചയും കടലിലും തീരത്തും സൃഷ്ടിക്കാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികളെയും തീരദേശ ജനതയെയും ആശങ്കപ്പെടുത്തുന്നുവെന്ന് ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ്, ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
ആശങ്ക വേണ്ട: കലക്ടർ
കൊല്ലം∙ ശക്തികുളങ്ങരയിൽ കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. മറ്റ് കണ്ടെയ്നറുകളിലേക്ക് തീ പടർന്നിട്ടുമില്ല.
ശക്തികുളങ്ങര തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ എട്ടെണ്ണത്തിൽ രണ്ട് എണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറ് എണ്ണം കപ്പലിൽ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഇല്ല. കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർഥമാണ് കസ്റ്റംസ് അനുമതിയോടെ കണ്ടെയ്നർ മുറിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതെന്നും കലക്ടർ പറഞ്ഞു.
മീൻകറി കഴിച്ച് മന്ത്രിയുടെ ബോധവൽക്കരണം
കൊല്ലം∙ മത്സ്യം കഴിക്കുന്നതിനുള്ള ഭീതി അകറ്റുന്നതിന് മീൻകറി കഴിച്ചു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബോധവൽക്കരണം. കപ്പൽ അപകടത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന പ്രചാരണത്തിന് എതിരെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പാര മീൻ കറി കഴിച്ചത്. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്യാസ് തുടങ്ങിയവർ പങ്കെടുത്തു.