
കനത്ത മഴ: കുളത്തൂപ്പുഴ അമ്പലക്കടവിൽ പാലത്തിനു വേണ്ടി ഒരുക്കിയ മൺതിട്ട കുത്തൊഴുക്കിൽ തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുളത്തൂപ്പുഴ∙ അമ്പലക്കടവിൽ പുതിയ പാലത്തിനു വേണ്ടി കോൺക്രീറ്റ് തൂണുകൾ നിർമിക്കാനായി കല്ലടയാറിനു കുറുകെ ഒരുക്കിയ മൺതിട്ട ഒഴുക്കിൽ തകർന്നു. കോൺക്രീറ്റ് ചെയ്യാനുള്ള ഇരുമ്പു തൂണുകളും കുത്തൊഴുക്കിൽ ഭാഗികമായി നശിച്ചു. തിട്ടകൾ തകർന്ന് വെള്ളം കയറിയതോടെ തൂണുകൾ നിർമിക്കാനായി തയാറാക്കിയ കുഴികളിൽ വെള്ളക്കെട്ടായി. തൂണുകളുടെ പണി തുടരാനായി ആറ്റിൽ ഇനിയും മൺതിട്ട ഒരുക്കേണ്ടി വരും. മഴക്കാലത്തിനു മുൻപ് തൂണുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വന്നതാണു തിരിച്ചടിയായത്.
നീരൊഴുക്ക് കുറഞ്ഞ ശേഷം മരാമത്ത് പാലം വിഭാഗം അധികൃതർ സ്ഥല പരിശോധന നടത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണു ശ്രമം. കിഫ്ബി ഫണ്ടിൽ നിന്നും 11.22 കോടി രൂപ ചെലവിൽ കഴിഞ്ഞ മാസം 7നാണ് പുതിയ പാലം പണി തുടങ്ങിയത്. ബാലക ശാസ്താ ക്ഷേത്രത്തിലേക്കുള്ള കവാടമായ അമ്പലക്കടവിലെ പുതിയ പാലത്തിനു പുറമേ വില്ലുമല ആദിവാസി മേഖലയിലേക്കുള്ള കുന്നിമാൻതോടിനു കുറുകെയും പുതിയ പാലം പണി പുരോഗമിക്കുകയാണ്.
പഴയ പാലത്തിന്റെ തൂണുകളെക്കാൾ വിസ്തീർണം കുറഞ്ഞ രീതിയിൽ പുതിയ പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിൽ അശാസ്ത്രീയയെന്ന് പരാതി ഉയർന്നു. മരാമത്ത് പാലം വിഭാഗത്തിന്റെ എൻജിനീയറിങ് വിദഗ്ധർ തയാറാക്കിയ പദ്ധതിയിൽ അശാസ്ത്രീയത ആരോപിക്കുന്നതിൽ അടിസ്ഥാനമില്ലെന്നു ജില്ലാ പഞ്ചായത്തംഗം കെ. അനിൽകുമാർ പറഞ്ഞു.