
നികുതി കുടിശിക: എസ്എംപി പാലസ് പൂട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന്റെ പേരിലും വിനോദനികുതി കുടിശിക വരുത്തിയതിന്റെ പേരിലും എസ്എംപി പാലസിൽ പ്രവർത്തിച്ചിരുന്ന തിയറ്റർ കോർപറേഷൻ പൂട്ടിച്ചു. ഇന്നലെ വൈകിട്ടാണ് കോർപറേഷൻ അധികൃതർ എസ്എംപി തിയറ്റർ പൂട്ടി താക്കോൽ എടുത്തത്. 7 ലക്ഷത്തോളം രൂപയാണ് നടത്തിപ്പുകാർ കോർപറേഷനിൽ വിനോദനികുതി അടയ്ക്കാനുണ്ടായിരുന്നത്. അറ്റകുറ്റപ്പണികളോ നവീകരണമോ നടത്താതെ നശിച്ചു കൊണ്ടിരുന്ന എസ്എംപി പാലസ് നിലവിൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. കൊല്ലം കോർപറേഷൻ മേയറുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിലെ അംഗങ്ങളിൽ മുഹമ്മദ് റഷീദ്, ഡോ. ജോൺ സക്കറിയ എന്നിവർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.
അതിനാൽ നിലവിലെ മേയർ ഹണി ബെഞ്ചമിനും ട്രസ്റ്റിലെ ജീവിച്ചിരിക്കുന്ന ഇരു അംഗങ്ങളും മേയ് 2ന് വൈകിട്ട് 5ന് മേയറുടെ ചേംബറിൽ വച്ചു ചർച്ച ചെയ്തു മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ തീരുമാനം. കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്നാണ് നിലവിലെ ആവശ്യം. സംസ്ഥാന സർക്കാരിനെ അറിയിച്ച ശേഷമായിരിക്കും കെട്ടിടത്തിന്റെ കാര്യത്തിൽ അടുത്ത നടപടികൾ സ്വീകരിക്കുകയെന്നും എസ്എംപി പാലസ് സർക്കാർ ഏറ്റെടുക്കുന്നതിൽ ട്രസ്റ്റിലെ ഇപ്പോഴുള്ള ഇരു അംഗങ്ങളുടെയും അനുവാദമുണ്ടെന്നും മേയർ പറഞ്ഞു. 1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി നിർമിച്ചതാണ് ‘ശ്രീമൂലം തിരുനാൾ ഷഷ്ഠിപൂർത്തി മെമ്മോറിയൽ ക്വയിലോൺ ടൗൺ ഹാൾ’ എന്ന എസ്എംപി പാലസ്.
1917ൽ പണി തുടങ്ങാൻ ഉദ്ദേശിച്ചെങ്കിലും 1936ൽ തിരുവിതാംകൂറിലെ അവസാന രാജാവ് ആയിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ഭരണകാലത്ത് (1933– 1949) മാത്രമേ പണി പൂർത്തിയാക്കാനായുള്ളു. പിന്നീട് ഇതു സിനിമ തിയറ്റർ ആയി മാറുകയും പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളെക്കുറിച്ചു വിവാദം ഉയരുകയും ചെയ്തു. ഇതോടെ കോർപറേഷൻ ഇടപെട്ടു ഇടയ്ക്കു ചലച്ചിത്ര പ്രദർശനം നിർത്തി വച്ചെങ്കിലും ഇപ്പോൾ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ ലൈസൻസ് ലഭിച്ചിരുന്ന വ്യക്തിയും ട്രസ്റ്റും തമ്മിൽ കേസുകളും നടന്നിരുന്നു. എസ്എംപി പാലസ് വിട്ടുകിട്ടിയാൽ സംരക്ഷിക്കാൻ തയാറാണെന്നും കെട്ടിടത്തിന്റെ പൈതൃകമൂല്യം കണക്കിലെടുത്ത് ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്നും പുരാവസ്തു വകുപ്പ് നേരത്തെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.
കെട്ടിടം ഇപ്പോഴത്തെ നിലയിൽ അധികം വൈകാതെ തകരാൻ സാധ്യതയുണ്ടെന്നും കൊല്ലം ജില്ലയിൽ ഈ കെട്ടിടത്തിന്റെ ശൈലിയിൽ മറ്റു കെട്ടിടം കണ്ടെത്താനായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ചരിത്രമൂല്യം വർധിക്കുന്നുവെന്നുമായിരുന്നു വകുപ്പിന്റെ റിപ്പോർട്ട്. എസ്എംപി പാലസ് നിയന്ത്രിക്കേണ്ട ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനം അതതു കാലഘട്ടത്തിലെ മുനിസിപ്പൽ ചെയർമാൻമാരായിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ടായിരുന്നു. ആദ്യത്തെ ഭരണ സമിതിക്ക് എട്ടു വർഷത്തെ കാലാവധിയും തുടർന്നു മൂന്നു വർഷം വീതമെന്നും അംഗങ്ങളെ ഗസറ്റ് വിജ്ഞാപനവും പത്രപ്പരസ്യവും വഴി പരിചയപ്പെടുത്തണമെന്നും ചട്ടങ്ങളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പിന്നീടു ലംഘിക്കപ്പെട്ടുവെന്നും പുരാവസ്തു വകുപ്പു കണ്ടെത്തിയിരുന്നു.