
സമര സമിതി നേതാക്കളും ലോറി ജീവനക്കാരും തമ്മിൽ തർക്കവും കയ്യാങ്കളിയും; ലോറികളിൽ പോസ്റ്റർ പതിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീണ്ടകര ∙ ദേശീയപാത നിർമാണ കരാർ കമ്പനിക്കായി മണ്ണു കയറ്റി പോകുന്ന ലോറികളിൽ പോസ്റ്റർ പതിച്ചു. വേട്ടുതറ അടിപ്പാത സംയുക്ത സമര സമിതി നേതാക്കളും ലോറി ജീവനക്കാരും തമ്മിൽ തർക്കവും കയ്യേറ്റശ്രമവുമുണ്ടായി. ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിലും വനിത സമര സമിതി നേതാവ് ആശുപത്രിയിലുമായി. ഇന്നലെ വൈകിട്ട് 3നു ദേശീയപാത വേട്ടുതറയിൽ അടിപ്പാത സമരം നടക്കുന്ന വേദിക്കു സമീപമായിരുന്നു സംഭവം. ‘ലോറിയും മണ്ണും തടയുന്ന പ്രക്ഷോഭത്തിലേക്ക്’ എന്ന സംയുക്ത സമര സമിതിയുടെ പോസ്റ്റർ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണു കയറ്റി പോയ ലോറികൾ തടഞ്ഞു പതിച്ചു. ശേഷം ഉടൻതന്നെ ലോറികൾ കടന്നുപോകാനും അനുവദിച്ചു.
ഇതുമായി ബന്ധപ്പെട്ടു ഒരു ലോറി ഡ്രൈവർ എതിർപ്പു പ്രകടിപ്പിക്കുകയും സമരസമിതി നേതാക്കളുമായി തർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് വേട്ടുതറ – ദളവാപുരം റോഡിനോടു ചേർന്നും സമരപ്പന്തലിനു സമീപവും ലോറികൾ നിരത്തിയിട്ടു. ഗതാഗത തടസ്സം ഉണ്ടായതോടെ സമര സമിതി നേതാക്കൾ ചോദ്യം ചെയ്യുകയും ജീവനക്കാരുമായി തർക്കവും കയ്യേറ്റശ്രമവും ഉണ്ടായി. ഇതിനിടെ സമരസമിതി വനിതാ നേതാവ് ബീന ദയനെ ഒരു ലോറി ഡ്രൈവർ തള്ളി. ദേഹാസ്വസ്ഥ്യം ഉണ്ടായ ഇവരെ നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചവറ എസ്ഐ എം.അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇയാളെയും ലോറികളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
സമര സമിതി ചവറ പൊലീസിൽ പരാതി നൽകുകയും ബീന ദയനെ ആശുപത്രിയിലെത്തി മൊഴിയെടുത്തു ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, സിപിഎം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ബാജി സേനാധിപൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ് എസ്.പുല്യാഴം, സജുമോൻ, അപർണ രാജഗോപാൽ, മീന, മഞ്ജു, ബി.കെ.വിനോദ്, കെ.ആർ.രവി എന്നിവരാണ് ഇന്നലത്തെ സമരത്തിനു നേതൃത്വം നൽകിയത്. 2 മാസമായി സമരം നടത്തിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിൽ പ്രദേശത്തു പ്രതിഷേധം ശക്തമാണ്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.