
മേയർക്കെതിരെ കത്തിയുമായി വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കത്തിയുമായി വീടിനു സമീപമെത്തി മേയർ ഹണി ബെഞ്ചമിന് എതിരെ വധഭീഷണി മുഴക്കിയ ആളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിന് സമീപം പുതുവൻ വിള പുത്തൻവീട്ടിൽ അനിൽകുമാറിനെ (52) തേവള്ളിയിലെ ലോഡ്ജിൽ നിന്നു ഇന്നലെ പുലർച്ചെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടിയാണ് കൊല്ലത്ത് എത്തിയതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. മേയറെ ഭീഷണിപ്പെടുത്തിയില്ലെന്നും പറഞ്ഞു. ട്രാവൽ ഏജൻസി നടത്തിയിരുന്ന ഇയാൾ വീസ തട്ടിപ്പുമായി ബന്ധപ്പെട്ടു ആലപ്പുഴ രാമങ്കരി, തിരുവനന്തപുരം വഞ്ചിയൂർ, ഫോർട്ട്, മംഗലപുരം, അടൂർ, കൊല്ലം ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ കഴിയുകയാണ്. 8 വർഷം മുൻപു ആശ്രാമത്ത് മേയറുടെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്നതായും പൊലീസിനോടു പറഞ്ഞു.
അനിൽ കുമാറിനെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് പൊലീസ് ഫോണിൽ ബന്ധപ്പട്ടപ്പോൾ അസഭ്യം പറയുകയും ‘ഹണിക്ക് പണി കൊടുക്കുമെന്നും’ പറഞ്ഞു. പൊലീസാണെന്നു വെളിപ്പെടുത്താതെയാണ് ഫോണിൽ ബന്ധപ്പെട്ടത്. കൊല്ലത്ത് ഇയാൾ വാടകയ്ക്ക് വീട് അന്വേഷിക്കുകയും ഇതിനായി ഭാഗ്യക്കുറി വിൽപനക്കാരനു ഫോൺ നമ്പർ നൽകുകയും ചെയ്തിരുന്നു. ഭാഗ്യക്കുറി വിൽപനക്കാരനിൽ നിന്നാണ് പൊലീസിനു ഇയാളുടെ ഫോൺ നമ്പർ ലഭിച്ചത്.
കഴിഞ്ഞ 14നു രാവിലെയാണ് ഉളിയക്കോവിൽ വൈദ്യശാല ജംക്ഷനിൽ എത്തിയ ഇയാൾ കടകളിലും പ്രദേശവാസികളോടും മേയറുടെ വീട് അന്വേഷിക്കുകയും അസഭ്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തത്. ഇയാളുടെ പക്കൽ കത്തി കണ്ടതോടെയാണ് സംശയം ഉയർന്നത്. സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ പലതവണ മേയറുടെ വീടിനു മുന്നിൽ എത്തിയതായി കണ്ടെത്തി. മേയർ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിച്ചതിനെ തുടർന്നു വീടിനു സമീപം അന്നു മുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കൊല്ലം എസിപി എസ്. ഷെറീഫിന്റെ നേതൃത്വത്തിൽ പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്, ഈസ്റ്റ് സബ് ഇൻസ്പെക്ടർ വിപിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സീനിയർ പൊലീസ് ഓഫിസർ അൻഷാദ്, അജയകുമാർ, ഷാഡോ ടീം അംഗങ്ങളായ സുനിൽ, ഹരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
പിടികൂടിയത് ലോഡ്ജിൽ നിന്ന്
മേയറെ ഭീഷണിപ്പെടുത്തിയ പ്രതിയോക്കുറിച്ചു ഞായറാഴ്ച വൈകിട്ട് ഞായർ വൈകിട്ട് ആണ് പൊലീസിന് ആദ്യ സൂചന ലഭിച്ചത്. ഒട്ടേറെ സിസി ടിവി ദൃശ്യങ്ങളും പ്രാദേശിക തലങ്ങളിലുള്ള വ്യത്യസ്ത അന്വേഷണത്തിലൂടെയും ആണു പ്രതിയിലേക്ക് എത്തിയത്.ആശ്രാമം മൈതാനത്ത് രാവിലെ നടക്കാൻ വരുന്ന ആളാണെന്നും പ്രദേശവാസി ആണെന്നുമുള്ള സംശയത്തിലാണ് അന്വേഷണം തുടങ്ങിയത്. ഇതിനൊടുവിൽ പ്രതി കൊല്ലം ജില്ലക്കാരൻ അല്ലെന്നും ആശ്രാമവുമായി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മുൻപു കേസിൽ ഉൾപ്പെട്ടവരുടെയും സിസിടിവി ദൃശ്യത്തിൽ കണ്ടവരുടെയും ചിത്രങ്ങൾ താരതമ്യം ചെയ്തു. ഇതോടെ പ്രതി തിരുവനന്തപുരം ജില്ലക്കാരൻ ആണെന്നു മനസ്സിലായി. പൊലീസ് തിരുവനന്തപുരത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി സ്ഥിരമായി ഒരിടത്തും തങ്ങാറില്ല. ഇതു പൊലീസിനു തലവേദനയായി. പ്രതി കൊല്ലത്ത് സ്വകാര്യ ലോഡ്ജിൽ ഇടയ്ക്കിടെ വരുന്നതായി വിവരം ലഭിച്ചു. ഇന്നലെ പുലർച്ചെ 2നു ലോഡ്ജിൽ എത്തിയ പ്രതിയെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. വർക്കല, തിരുവനന്തപുരം, മയ്യനാട്, ആശ്രാമം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നതിനാൽ വിവിധ വിലാസങ്ങളിലാണ് പ്രതിക്ക് എതിരെയുള്ള കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.