
പൈപ്പിടാൻ കുഴിച്ചു, മണ്ണിട്ടു മൂടി അപകടവഴി; സ്കൂൾ ബസ് മണ്ണിൽ പുതഞ്ഞു ചരിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൂർ ∙ പവിത്രേശ്വരം കളത്തട്ട് ജംക്ഷൻ– ഭജനമഠം റോഡിൽ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കാനായി റോഡരികു കുഴിച്ചതു കോൺക്രീറ്റ് ചെയ്തുറപ്പിക്കാതെ മണ്ണിട്ടു മാത്രം മൂടിയത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി. ഇന്നലെ ആലാശേരി ഭാഗത്ത് സ്കൂൾ ബസ് മണ്ണിൽ പുതഞ്ഞു ചരിഞ്ഞു. ഡ്രൈവർ വാഹനം നിയന്ത്രിച്ചു നിർത്തിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. പവിത്രേശ്വരം പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് അടുത്ത കാലത്തു മരാമത്ത് വകുപ്പ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തി നവീകരിച്ചിരുന്നു.
ഒരു മാസം മുൻപാണു ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി റോഡിന്റെ ഇരുവശവും കുഴിച്ചത്. കുഴിച്ച ശേഷം വെറുതേ മണ്ണിട്ടു കുഴി മൂടുകയായിരുന്നു.അതിൽ ഒരു വശത്ത് ഇപ്പോൾ സ്വകാര്യ കേബിൾ കമ്പനി കേബിൾ സ്ഥാപിച്ചു വരികയാണ്. ഉപരിതലം വെട്ടിപ്പൊളിക്കാതെ യന്ത്രസഹായത്തോടെ ഭൂമി തുരന്നാണു കേബിൾ സ്ഥാപിക്കുന്നത്.
പക്ഷേ ഇതിനിടയിൽ ജലവിതരണ പൈപ്പ് പൊട്ടുന്നതാണ് മറ്റൊരു പ്രശ്നം. ഇതു നന്നാക്കാനായി കുഴിയെടുക്കുകയും വീണ്ടും മണ്ണിട്ടു മൂടുകയുമാണു ചെയ്യുന്നത്. മഴ ശക്തമായതോടെ ഇത്തരം ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞിരുത്തും. എതിരെ വരുന്ന വാഹനങ്ങൾക്കു വശം കൊടുക്കുമ്പോൾ ഇളകിയ മണ്ണിലേക്കു കയറിയാൽ വാഹനങ്ങൾ പുതഞ്ഞു താഴും. പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിക്കുന്ന ഭാഗങ്ങൾ സമയ ബന്ധിതമായി പൂർവസ്ഥിതിയിലാക്കാത്തതാണ് അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. പവിത്രേശ്വരം സ്കൂളിലേക്കും മലനട ശകുനി ക്ഷേത്രത്തിലേക്കും പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലേക്കും വില്ലേജ് ഓഫിസിലേക്കും ഒക്കെയുള്ള പ്രധാന വഴിയാണിത്.ഇക്കാരണത്താലാണു പഞ്ചായത്ത് റോഡായിട്ടും മരാമത്ത് വകുപ്പ് ഇത് ഉന്നത നിലവാരത്തിൽ നവീകരിച്ചു നൽകിയത്. പക്ഷേ പിന്നാലെ നടത്തുന്ന വെട്ടിപ്പൊളിക്കലുകൾ റോഡിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു എന്നാണു നാട്ടുകാരുടെ പരാതി.