
ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 49 കോടി രൂപ; എന്നിട്ടും വീഴ്ച: ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞുതാണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ഒരു കിലോമീറ്റർ ദൂരം 49 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡാണ് ഓട നിർമാണത്തിന് കുഴി എടുത്തയുടൻ ഇടിഞ്ഞു താണത് ! പാലത്തറയിൽ 20 അടി നീളത്തിൽ കുഴിയെടുത്തപ്പോഴാണ് സർവീസ് റോഡ് ഇടിഞ്ഞിറങ്ങിയത്. ഇതിനു സമീപത്താണ് നേരത്തേ കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ തട്ടു തകർന്നു പാലം തോട്ടിൽ പതിച്ചതും. 5 വർഷം മുൻപ് നിർമിച്ച ബൈപാസ് റോഡിന് സമാന്തരമായി പാത വികസിപ്പിക്കുമ്പോഴാണ് ഗുരുതര വീഴ്ചകൾ. കാവനാടിനും മേവറത്തിനും മധ്യേ നിർമാണത്തിനിടെ പലതവണയാണ് റോഡ് തകർന്നത്. അയത്തിൽ ജംക്ഷനു സമീപത്തെ ചൂരാങ്കൽ പാലം രണ്ടു തവണ തകർന്നു. കഴിഞ്ഞ വർഷം നവംബറിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തട്ട് ഉൾപ്പെടെ തകർന്നു തോട്ടിൽ വീണത്. അതിനും മുൻപു അവിടെ നിർമാണത്തിൽ പിഴവുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 7ന് കല്ലുംതാഴം റെയിൽവേ പാലത്തിനു സമീപം സർവീസ് റോഡ് നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുമ്പോൾ മണ്ണിടിയുകയുണ്ടായി. ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതു കൊണ്ടാണ് അപകടം ഒഴിവായത്. മാർച്ച് 25ന് കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപം റോഡിന്റെ വശം ഇടിഞ്ഞിറങ്ങി 3 തൊഴിലാളികൾക്ക് പരുക്കേറ്റു. 20 അടി താഴ്ചയിൽ കോൺക്രീറ്റ് ഭിത്തിക്കായി കമ്പി കെട്ടിക്കൊണ്ടിരുന്ന തൊഴിലാളികൾക്കാണു പരുക്കേറ്റത്. ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിലും ദേശീയപാത നിർമാണത്തിൽ അപാകത ഉണ്ടായി. കൊട്ടിയം പറക്കുളത്ത് മണ്ണിട്ട് ഉയർത്തി നിർമിച്ച പ്രധാന പാത വിണ്ടുകീറുകയായിരുന്നു.
മേൽനോട്ടത്തിന് ആരുമില്ലേ?
സംസ്ഥാന തലത്തിൽ റീജനൽ ഓഫിസർക്കാണ് ദേശീയപാത വികസനത്തിന്റെ പൂർണ ചുമതല. ഇതിനു പുറമേ ഓരോ പ്രോജക്ടിനും പ്രോജക്ട് കൺസൽറ്റന്റും അദ്ദേഹത്തോടൊപ്പം എൻജിനീയർമാരും ഉണ്ടാകും. പ്രോജക്ടിന്റെ അടങ്കൽ തുകയിൽ നിന്നാണ് ഇവർക്കു ശമ്പളം നൽകുന്നത്. പ്രധാന നിർമാണങ്ങളെല്ലാം പ്രോജക്ട് കൺസൽറ്റന്റിന്റെയോ എൻജിനീയർമാരുടെയോ സാന്നിധ്യത്തിലാണ് നടത്തേണ്ടത്. ഇവർക്ക് പുറമേ പൊതുമരാമത്ത് വകുപ്പിന്റെ എക്സിക്യൂട്ടീവ് എൻജിനീയർക്കും മേൽനോട്ട ചുമതലയുണ്ടാകും. പ്രധാന നിർമാണ സ്ഥലങ്ങളിൽ മേൽനോട്ടത്തിന് ഇവർ എത്താറില്ലെന്നു പരാതി ഉയരുന്നുണ്ട്. റീജനൽ ഓഫിസർ അപൂർവമായാണ് നിർമാണ പ്രവർത്തനം വിലയിരുത്താൻ എത്തുന്നത്.
കൃത്യമായ മേൽനോട്ടം ഇല്ലാതെ പ്രോജക്ടിന്റെ മാനദണ്ഡം, ഗുണനിലവാരം, സുരക്ഷ, നിലനിൽപ് എന്നിവയിൽ വിട്ടുവീഴ്ച വരുത്തുന്നതാണു നിരന്തരം റോഡും പാലവും തകരുന്നതിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കോൺക്രീറ്റ് നടക്കുമ്പോവ് പാലം തകർന്നു വീണ സംഭവത്തിൽ പോലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ സർവീസ് റോഡ് തകർന്ന ഭാഗത്ത് കോൺക്രീറ്റ് മിശ്രിതം ഇട്ട് ബലപ്പെടുത്തി. ഇവിടെ ഓട ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. കുഴിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പമ്പ് ചെയ്തു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ പെയ്യുമ്പോൾ കൂടുതൽ വെള്ളം എത്തിച്ചേരുന്നുണ്ട്. ഓടയിൽ മണൽചാക്ക് അടുക്കി ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല.
സർവീസ് റോഡിൽ വെള്ളക്കെട്ട്
സർവീസ് റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടാണ്. നിർമാണം പൂർത്തിയായ ഭാഗങ്ങളിലാണു മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്നത്. ഇത് ഇരുചക്ര– കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ദേശീയപാതയോടു ചേർന്ന് ഇട റോഡുകളും വെള്ളക്കെട്ടാണ്. ഇടറോഡിനേക്കാൾ ഉയരത്തിലാണ് സർവീസ് റോഡും ഓടയും. ഇടറോഡിൽ നിന്നുള്ള മഴവെള്ളം ഓടയിലേക്കു ഒഴുകാൻ മാർഗമില്ല. നേരത്തെയുണ്ടായിരുന്ന കലുങ്കുകളുടെ എണ്ണം പകുതിയായി കുറച്ചതും ജലം ഒഴുകിപ്പോകുന്നതിനു തടസ്സമായി. ഇടറോഡുകളിൽ നിന്നെത്തുന്ന വെള്ളത്തിന്റെ തോതു മനസ്സിലാക്കാതെയാണ നിർമാണം.
31 കിലോമീറ്റർ, 1550 കോടി രൂപ
കാവനാട് ആൽത്തറമൂട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 31.8 കിലോമീറ്റർ ദൂരം ദേശീയപാത വികസനത്തിന്റെ അടങ്കൽ തുക 1550 കോടി രൂപയാണ്. അതായത് ഒരു കിലോമീറ്റർ പാത നിർമാണത്തിന്റെ ചെലവ് 49 കോടി രൂപ. വലിയ പാലങ്ങളും അടിപ്പാതകളും ഇതിൽ ഉൾപ്പെടുമെങ്കിലും ഇത്രയും വലിയ തുക ചെലവഴിച്ചു നിർമിക്കുന്ന പാതയിലാണ് അടിമുടി വീഴ്ചയുണ്ടാകുന്നത്. അഞ്ചു വർഷം മുൻപാണ് കാവനാട്– മേവറം ബൈപാസ് നിർമാണം പൂർത്തിയായത്.