
ഉൾനാടൻ സങ്കടങ്ങൾ; മത്സ്യസമ്പത്ത് കുറയുന്നു, മലിനീകരണം രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കാലാവസ്ഥാ വ്യതിയാനം, കായൽ ജലത്തിലെ ഉപ്പിന്റെ അളവ് കൂടൽ, അനധികൃത മത്സ്യ ബന്ധനം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഉൾനാടൻ മത്സ്യബന്ധനത്തെ ദോഷമായി ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികൾ. പല ഘടകങ്ങൾ മത്സ്യസമ്പത്തിന്റെ അളവിനെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. കടലിലെ ട്രോളിങ് നിരോധന കാലം ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ചാകര കാലമെന്നത് പഴമൊഴിയായി മാറി. അഷ്ടമുടിയുടെ ഭാഗമായ കാഞ്ഞിരംകോട് കായലിലെ കരിമീനിന് ഇപ്പോൾ 700 രൂപ വരെ വിലയുണ്ട്. മത്സ്യം ലഭിക്കാത്തതു കൊണ്ട് വിലകൂടിയതിന്റെ പ്രയോജനം തൊഴിലാളികൾക്കു ലഭിക്കുന്നുമില്ല. കഴിഞ്ഞ അഞ്ചു വർഷ കാലയളവിലാണ് മത്സ്യ സമ്പത്ത് കുറഞ്ഞത്. അന്തരീക്ഷ താപനിലയിൽ വന്ന മാറ്റം മത്സ്യ സമ്പത്തിനെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ചൂട് കൂടുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ശരീരത്തിൽ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നുണ്ടെന്ന പരാതിയുമുണ്ട്. കായലിന്റെ ഉപരിതലത്തിൽ ക്രമാതീതമായി ചൂട് കൂടുന്നതിനാൽ മീനുകൾ അടിത്തട്ടിലോട്ടു പോകും. വല ഇട്ടാൽ മത്സ്യത്തെ കിട്ടില്ല. കുമ്പളം, പടപ്പക്കര ഭാഗങ്ങളിൽ നിന്നു ചവറ, കരുനാഗപ്പള്ളി വരെ മീൻ പിടിക്കാൻ പോകുന്നവരുണ്ട്. നദിയിൽ നിന്നും കനാലുകളിൽ നിന്നു മാലിന്യം ഒഴുകി എത്തുന്നുവെന്ന പരാതിയും മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നു.
വൈകിട്ട് 4 മുതൽ കായലിൽ ഇറങ്ങി പുലർച്ചെ നാലിനാണ് തിരികെ എത്തുന്നത്. രണ്ടു മണിക്കൂർ താണ്ടി കായലിൽ വലയെറിഞ്ഞാൽ കിട്ടുന്നത് കുറച്ചു മത്സ്യം മാത്രമെന്ന് മുക്കം മേഖലയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. അഞ്ചു വർഷം മുൻപു വരെ ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്നു ലഭിക്കുന്നില്ല. കൂഴവാലി, മുരൽ, കളിമീൻ, നെത്തോലി പോലെയുള്ള ചെറു മത്സ്യങ്ങള്, പള്ളത്തി, പരൽ തുടങ്ങിയ മത്സ്യങ്ങള് കായലിൽ കാണാനില്ല. കടലിനൊപ്പം ഉപ്പു രസമുണ്ട് കായലിലെ ജലത്തിനെന്നതും മത്സ്യ സമ്പത്തിനെ ദോഷമായി ബാധിക്കുന്നു. കൂടാതെ, പല കാരണങ്ങൾ കൊണ്ട് കായൽ ജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും മത്സ്യ സമ്പത്തിനെ ബാധിക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. പ്രവചനാതീതമായ കാലാവസ്ഥയും മത്സ്യബന്ധനത്തെ ബാധിക്കുന്നു.
യന്ത്രവൽകൃത മത്സ്യബന്ധനമേഖല ബോട്ടുകൾക്ക് നിരോധനം; തീരമേഖല വറുതിയിൽ
കൊല്ലം ∙ ട്രോളിങ് നിരോധനത്തിൽ പൂർണമായും സ്തംഭിച്ചു യന്ത്രവൽകൃത മത്സ്യബന്ധന മേഖല. വലിയ ബോട്ടുകളിലും മറ്റും ആഴക്കടലിൽ നടത്തുന്ന മത്സ്യബന്ധനം പൂർണമായും നിരോധിച്ചതോടെ മത്സ്യലഭ്യതയിലടക്കം വലിയ കുറവാണ് ഈ സമയത്തുണ്ടാവുക. ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഈ സമയം തീരമേഖലയിലെ വറുതിയുടെ കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം ഈ വർഷം നേരത്തെ എത്തിയതോടെ മത്സ്യബന്ധനത്തിന് ഏറെ അനുകൂലമായ സമയമായിരുന്ന ട്രോളിങ്ങിന് മുൻപുള്ള 3 ആഴ്ചയോളം കാലം ഇത്തവണ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. കാലാവസ്ഥാ മാറ്റങ്ങളും കടലാക്രമണങ്ങളും മറ്റുമായി നിലവിൽ ഏറെ വെല്ലുവിളികൾ നേരിടുന്ന മത്സ്യബന്ധന മേഖലയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കപ്പൽ മുങ്ങിയ പ്രശ്നവും വന്നതാണ് സാഹചര്യം വഷളാക്കിയത്. ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാൻ നിരോധന കാലയളവിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. നീണ്ടകര പാലത്തിന് പടിഞ്ഞാറുവശം, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങൾ അടച്ചിട്ടുണ്ട്.
കൊല്ലം വാടി ഹാർബറിൽ.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ; നെത്തോലി ഒരു ചെറിയ മീനല്ല
കൊല്ലം ∙ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ശുഭപ്രതീക്ഷയോടെ കടലിൽ വലയെറിഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകുന്നതിന് നിയന്ത്രണമില്ല. പുറം കടലിൽ മീൻ പിടിക്കുന്നതിന് യന്ത്രവൽകൃത യാനങ്ങൾക്ക് വിലക്കുള്ളതിനാൽ ചെറുവള്ളങ്ങളിൽ പോയി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ഈ സമയത്തു നല്ല വില ലഭിക്കും. ചെറുവള്ളങ്ങൾക്ക് ധാരാളം മത്സ്യം ലഭിക്കുന്ന കാലം കൂടിയാണ് മൺസൂൺ കാലഘട്ടം. അതേ സമയം കടലിൽ ഈ അടുത്തുണ്ടായ 2 കപ്പൽ ദുരന്തങ്ങൾ മൂലം മത്സ്യങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കു സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. തീരപ്രദേശങ്ങളിൽ മത്സ്യത്തിന് ഇപ്പോഴും നല്ല കച്ചവടം ലഭിക്കുന്നുണ്ടെങ്കിലും നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും മത്സ്യം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ടെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
ഇന്നലെ കടലിൽ പോയ വള്ളങ്ങൾക്ക് പ്രധാനമായും ലഭിച്ചത് നെത്തോലിയാണ്. ദിവസങ്ങൾക്കു ശേഷമാണ് നെത്തോലി ജില്ലയിലെ തീരങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ 175 രൂപ വരെ നെത്തോലിക്ക് പോർട്ട് കൊല്ലം ഹാർബറിൽ വില ഉയർന്നു. എല്ലാ ഹാർബറുകളിലും ഇന്നലെ ഒട്ടേറെ പേർ മത്സ്യം നേരിട്ടു വാങ്ങാനായി എത്തിയിരുന്നു. വെളാപ്പാര, കിളിമീൻ, ചുവപ്പൻ കോര, ചെമ്മീൻ, ചൂര എന്നിവയും ഇന്നലെ ലഭിച്ചു. സാധാരണ ചാള, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും പൂവാലൻ ചെമ്മീനും ലഭിക്കുന്ന സമയമാണ് ഇത്. മറ്റു മത്സ്യങ്ങളും ഏറെ ലഭിക്കുന്ന സമയമായതിനാൽ തന്നെ മഴ ശക്തമായി, കടൽ കൂടുതൽ ഇളകുന്നതിനും തണുക്കുന്നതിനും കാത്തിരിക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. സാധാരണ ട്രോളിങ് ആരംഭിച്ചു മൂന്നോ നാലോ ദിവസങ്ങൾ കൂടി പിന്നിടുമ്പോഴാണ് കൂടുതൽ മികച്ച മത്സ്യലഭ്യത ഉണ്ടാവുന്നത്. കഴിഞ്ഞ ആഴ്ചയിൽ നിന്ന് വ്യത്യസ്തമായി മഴ ചെറിയ തോതിലെങ്കിലും തിരിച്ചെത്തിയതും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്നുണ്ട്. അതേ സമയം ഇന്നലെയടക്കം കടലിൽ ചില സമയങ്ങളിൽ കാറ്റ് ശക്തമാകുന്നുണ്ട്. കാറ്റില്ലാതെ, ശക്തമായ മഴയുള്ള കാലാവസ്ഥയാണ് മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കുന്നത്.