
അഞ്ചൽ ബൈപാസ്: അശാസ്ത്രീയ നിലംനികത്തൽ; മഴവെള്ളം വീടുകളെ മുക്കിക്കളയുമോ എന്ന് ഭയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഞ്ചൽ ∙ വേനൽമഴ തകർത്തു പെയ്യുന്ന ദിവസങ്ങളിൽ അഞ്ചൽ ബൈപാസ് റോഡരികിലെ താമസക്കാരുടെ ഉള്ളിൽ പേടിയാണ്, മഴവെള്ളം വീടുകളെ മുക്കിക്കളയുമോ എന്ന ഭയം. ഒരു മണിക്കൂറിൽ കൂടുതൽ മഴ പെയ്യുന്നതോടെ ബൈപാസ് റോഡിനു സമീപത്തെ വീടുകളിൽ പലതും വെള്ളത്തിലാകുകയാണ്. കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം പലരെയും വല്ലാതെ വലച്ചു. വീടുകളിൽ വെള്ളം കയറിയതിനു പുറമേ കിണറുകളിലും ചെളിവെള്ളം നിറഞ്ഞു. മുൻപു നിലമായിരുന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയാണു പുതിയ പാത നിർമിച്ചത്.
റോഡരികിലെ നിലങ്ങളും മണ്ണിട്ടുയർത്തി. ഇതോടെ പാർശ്വഭാഗത്തെ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ടു. നെടിയറ, അഗസ്ത്യക്കോട്, കൈതാടി, സെന്റ് ജോൺസ് കോളജ് ഭാഗങ്ങളിൽ പെയ്യുന്ന മഴവെള്ളം ഈ തോട്ടിലൂടെയാണു ഇത്തിക്കരയാറ്റിൽ എത്തുന്നത്. അശാസ്ത്രീയമായ നിലം നികത്തൽ കാരണം വന്നുചേർന്ന വിന എങ്ങനെ അതിജീവിക്കും എന്ന ആശങ്കയാണ് ഇപ്പോൾ.