
മത്സ്യത്തോടൊപ്പം വലനിറയെ കശുവണ്ടിയും; കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓച്ചിറ∙ അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. ബോട്ടിലും വള്ളങ്ങളിലും പോയവർക്കാണു കശുവണ്ടി ലഭിച്ചത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയതാണെന്നു കരുതുന്നു. ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണു മത്സ്യങ്ങളോടൊപ്പം കശുവണ്ടി കൂടുതലായി ലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചില മത്സ്യത്തൊഴിലാളികളുടെ വല വലിയ തോതിൽ കീറി നാശനഷ്ടം ഉണ്ടായിരുന്നു. മത്സ്യത്തിനായി വിരിക്കുന്ന വല കടലിലെ അടിത്തട്ടിലെ വസ്തുക്കളിൽ തട്ടിയാണ് കീറുന്നതെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയ ശേഷം വളരെ ജാഗ്രതയോടെയാണു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്.
കപ്പൽ അപകടം: 27 കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് മാറ്റി; 28 എണ്ണം ശൂന്യം
കൊല്ലം ∙ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റിയതായി കലക്ടർ എൻ.ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടൽഭിത്തികൾ തകർന്നതിന്റെ വിവരങ്ങൾ ഇറിഗേഷൻ വകുപ്പ് ക്രോഡീകരിച്ച് നൽകണം. മീൻവല, തകർന്നുപോയ അനുബന്ധ ഉപകരണങ്ങളുടെ ഉടമകളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പാണ് സമർപ്പിക്കേണ്ടത്. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾ കണക്കാക്കാൻ വില്ലേജ് ഓഫിസർമാരെയും ചുമതലപ്പെടുത്തി.
അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്താനായിട്ടില്ല. 44 കണ്ടെയ്നറുകളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് പരിധിയിലെത്തിയത്. 28 എണ്ണം ശൂന്യമാണ്. 4 കണ്ടെയ്നറുകളിലെ സാമഗ്രികൾ പരിശോധിച്ചു വരുന്നു. ബാക്കിയുള്ളവയിൽ ഗ്രീൻ ടീ, ന്യൂസ് പ്രിന്റുകൾ, ക്രാഫ്റ്റ് പേപ്പർ, പേപ്പർ ബോർഡ് തുടങ്ങിയവയാണുള്ളത്. നിലവിൽ ഒഴുക്കുത്തോട്, തിരുമുല്ലവാരം, കാപ്പിൽ ബീച്ച്, നീണ്ടകര കേന്ദ്രീകരിച്ചാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ തുടരുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ആപ്തമിത്ര/ സിവിൽ ഡിഫൻസ് വൊളന്റിയേഴ്സ് സംഘമാണ് കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ ശുചീകരിക്കുന്നത്. മുണ്ടയ്ക്കൽ മുതൽ താന്നി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് തരികൾ നീക്കി. ശക്തികുളങ്ങര ഭാഗത്ത് ഉണ്ടായ മറ്റ് മാലിന്യങ്ങളും മാറ്റുകയാണ്. തുടർ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോർഡ് സാംപിളുകളും ശേഖരിച്ചു.
എണ്ണപ്പാട കെട്ടികിടക്കുന്നതായി കണ്ടെത്തിയില്ലെങ്കിലും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനവും നൽകി. എംഇആർസി (മാരീടൈം എമർജൻസി റെസ്പോൺസ് സെന്റർ) പ്രൈവറ്റ് ലിമിറ്റഡാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടത്തുന്നത്. യോഗത്തിൽ എഡിഎം ജി.നിർമൽകുമാർ, സബ് കലക്ടർ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.