
സ്കൂൾ പ്രവേശനത്തിനു കാത്തിരിക്കവേ ദാരുണാന്ത്യം; നൊമ്പരമായി അക്ഷികയുടെ വിയോഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചവറ∙ ഇന്ന് സ്കൂൾ പ്രവേശനത്തിനു കാത്തിരുന്ന നാലരവയസ്സുകാരിക്ക് ഓടയിൽ വീണു ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷിക (കല്യാണി) ആണു മരിച്ചത്. പന്മന വടുതല കരുവാഴത്ത് ക്ഷേത്രത്തിനു സമീപം രശ്മിയുടെ മാതാപിതാക്കളായ തളിയാഴ്ചയിൽ രവീന്ദ്രന്റെയും ശോഭനയുടെയും വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനു മുന്നിലൂടെ കടന്നുപോകുന്ന മൂടി ഉള്ള ഓടയിൽ വീണാണു സംഭവം. ജലം പ്രവേശിക്കുന്ന ഭാഗത്ത് മുകളിൽ കളിച്ചു കൊണ്ട് നിൽക്കവേ ഓടയിൽ വീണ് 200 മീറ്ററോളം ഒഴുകിപ്പോയ കല്യാണിയെ ബന്ധുവും രണ്ട് വിദ്യാർഥികളും ചേർന്നാണ് പുറത്തെടുത്തത്.
സമീപവാസിയായ യുവതി പ്രാഥമിക ശുശ്രൂഷ നൽകി. ഉടൻ തന്നെ ചവറ ടൈറ്റാനിയം ജംക്ഷനിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരമാസം മുൻപാണ് മാതാപിതാക്കൾക്കൊപ്പം കുട്ടി അമ്മയുടെ കുടുംബ വീട്ടിൽ എത്തിയത്. ഇന്നു രാവിലെ തിരിച്ചു പോകാനിരിക്കെയാണു മരണം. അപകട സമയം കല്യാണിക്കും സഹോദരൻ അർണവിനും സ്കൂളിലേക്കു പോകാനുള്ള സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു മാതാപിതാക്കൾ.
കനത്തമഴയെത്തുടർന്ന് ഈ പ്രദേശത്ത് ജലനിരപ്പ് ഉയർന്ന് ഓടയിലൂടെ ഒഴുക്ക് ശക്തമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, ഇൻസ്പെക്ടർ എം.ഷാജഹാൻ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അഗ്നിരക്ഷാസേനയും എത്തിയിരുന്നു.