
പ്രവേശനോത്സവം: 15000 കുരുന്നുകൾ ഒന്നിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കളിയുടെയും വിശ്രമത്തിന്റെയും അവധിക്കാലത്തിന് വിട, 2 മാസത്തെ വേനലവധിക്കാലത്തിന് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. പതിവിനു വിപരീതമായി മഴ മാറി മാനം തെളിയുന്ന അന്തരീക്ഷത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം. ഒരാഴ്ചയിലധികമായി തുടരുന്ന ശക്തമായ മഴ സ്കൂൾ പ്രവേശനോത്സവത്തെ ബാധിക്കുമോ എന്ന് ആശങ്ക ഉയർത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ ജില്ലയിൽ മഴ കാര്യമായിട്ടില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് തന്നെയാണ് പ്രവചനം. ജില്ലയിൽ പതിനയ്യായിരത്തിലധികം കുട്ടികൾ പുതുതായി ഒന്നാം ക്ലാസിലേക്ക് ഇന്നു പ്രവേശനം നേടുമെന്നാണ് കണക്കാക്കുന്നത്.
സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 9.30ന് കൊട്ടാരക്കര ഗവ. എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പാഠപുസ്തക വിതരണം മന്ത്രി ജെ.ചിഞ്ചുറാണിയും യൂണിഫോം വിതരണം മന്ത്രി കെ.ബി.ഗണേഷ് കുമാറും നിർവഹിക്കും. കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അധ്യക്ഷത വഹിക്കും.
അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ പാഠപുസ്തക വിതരണം 99 ശതമാനത്തോളം പൂർത്തിയായി. ഫിറ്റ്നസുമായി ബന്ധപ്പെട്ട പരിശോധനകളും കഴിഞ്ഞ ദിവസം പൂർത്തിയാക്കി. സ്ഥിരം അധ്യാപകരുടെ കുറവുള്ള സ്കൂളുകളിൽ മിക്ക ഇടങ്ങളിലും താൽക്കാലിക അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലയിലെ എല്ലാ സ്കൂളുകളും വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞെന്നും ഡിഡിഇ കെ.ഐ.ലാൽ പറഞ്ഞു.
ഒട്ടേറെ മാറ്റങ്ങളുമായാണ് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകുന്നത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടെയും അഭിരുചി, താൽപര്യം, വീട്ടിലെ സാഹചര്യം എന്നിവ മനസ്സിലാക്കി അവരുടെ കായിക–തൊഴിൽ മേഖലകളിലുള്ള താൽപര്യത്തെ ഉപയോഗിക്കുക, വിദ്യാർഥികളെ സാമൂഹിക വിരുദ്ധ പ്രവണതകളിൽ നിന്ന് അകറ്റി നിർത്തുക, കർമശേഷിയെ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രീതികളാണ് ഈ വർഷം പിന്തുടരുക. ബോധവൽക്കരണത്തിന് പുറമേ ഈ അധ്യയന വർഷം മുതൽ എല്ലാ വിദ്യാർഥികൾക്കും സൂംബ പരിശീലനവും നൽകും.
ബോധവൽക്കരണം
ഈ വർഷത്തെ ആദ്യത്തെ 2 ആഴ്ചയിൽ ഒരു മണിക്കൂർ സമയം വരെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തും. 10–ാം ക്ലാസ് വരെയുള്ളവർക്ക് സ്കൂൾ തുറക്കുന്ന ഇന്ന് മുതൽ 13 വരെ ഒരു മണിക്കൂർ വീതമാണു പരിശീലനം. ഹയർ സെക്കൻഡറിയിൽ പരിശീലനം ലഹരിവിരുദ്ധ ദിനമായ 21 വരെ നീളും. ലഹരിമരുന്നിന് എതിരായ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ശുചിത്വം, ആരോഗ്യ പരിപാലനം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം, റാഗിങ് വിരുദ്ധ ബോധവൽക്കരണം, അക്രമവാസന തടയൽ, പോസിറ്റീവ് മനോഭാവം വളർത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമായും പരിശീലനം നൽകുന്നത്. സ്കൂൾ തുറക്കുന്ന ദിവസം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അരമണിക്കൂർ ബോധവൽക്കരണം നൽകും.
വിപണിയിൽ തിരക്ക്
∙ സ്കൂൾ ഇന്ന് തുറക്കുന്നതിനാൽ ഇന്നലെ സ്കൂൾ വിപണിയിൽ ഉത്രാടപ്പാച്ചിലിന് സമാനമായ തിരക്ക്. കഴിഞ്ഞ ഒരാഴ്ച ശക്തമായ മഴയായതിനാൽ സ്കൂൾ വിപണി നിശബ്ദമായിരുന്നു. ഇന്നലെയോടെ മഴ മാറി നിന്നതിനാൽ വിട്ടു പോയതെല്ലാം വാങ്ങാനായി വിദ്യാർഥികളും രക്ഷിതാക്കളുമെത്തിയതിനാൽ സ്കൂൾ വിപണി സജീവമായി. ഒരു കുട്ടിക്ക് ആവശ്യമായ പഠനോപകരണങ്ങളെല്ലാം കൂടി വാങ്ങാൻ 2000 മുതൽ 3000 രൂപ വരെ വേണം. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സൂപ്പർ ഹീറോകളുടെയും ബാഗുകളും കുടകളും തന്നെയാണ് കുട്ടികളുടെ വിപണിയിലെ താരങ്ങൾ.
ഈ നിർദേശങ്ങൾ മറക്കല്ലേ
∙ റോഡ് നിയമങ്ങൾ പാലിക്കുക. വലതുവശം കൂടി നടക്കുക. റോഡിൽ കൂട്ടം കൂടി നടക്കരുത്.
∙ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വം ഉറപ്പു വരുത്തുക. ബസിന്റെ ചവിട്ടു പടികളിൽ നിന്ന് യാത്ര ചെയ്യരുത്.
∙ സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപന, ഉപയോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കുക.
∙ അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായത്തിനായി 112 നമ്പർ എപ്പോഴും ഓർത്തു വയ്ക്കുക.
∙ അപരിചിതരായ ആളുകളിൽ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക
∙ മൊബൈൽ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റുക
∙ മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയുക. സഹായങ്ങൾ സ്വീകരിക്കുക.