
അനുമതി തേടാതെ അജ്ഞാത മൃതദേഹം കാഞ്ഞങ്ങാട് നഗരസഭാ പൊതുശ്മശാനത്തിൽ സംസ്കരിച്ചെന്ന് ആരോപണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ പൊലീസും സന്നദ്ധസംഘടനാ പ്രവർത്തകരും ചേർന്നു നഗരസഭ പൊതുശ്മശാനത്തിൽ അജ്ഞാത മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലി വിവാദം. നഗരസഭയുടെ അനുമതിയില്ലാതെയാണ് സംസ്കരിച്ചതെന്ന് കാണിച്ച് നീലേശ്വരം പൊലീസിനും കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകർക്കുമെതിരെ കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നെല്ലിയടുക്കം കിളിയളം ചാലിൽകണ്ട അജ്ഞാത മൃതദേഹമാണ് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം കാഞ്ഞങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. മൃതദേഹവുമായി എത്തിയ പൊലീസ് സംസ്കരിക്കാനായി നന്മമരം പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. സംസ്കാരത്തിനുശേഷം നന്മമരം പ്രവർത്തകർക്ക് നീലേശ്വരം എസ്ഐ കെ.വി.രതീശൻ 3000 രൂപ പ്രതിഫലവും നൽകി. ആ തുക വൃക്ക രോഗിക്ക് നൽകുകയും ചെയ്തു.
അന്നേ ദിവസംതന്നെ കൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംസ്കാരത്തിനായി ശ്മശാനം തുറന്നിരുന്നു. ശ്മശാനം നടത്തിപ്പിന് നഗരസഭയുമായി കരാറുള്ളത് മാരിയമ്മ സേവാസമിതി പ്രവർത്തകർക്കാണ്. രവീന്ദ്രന്റെ സംസ്കാര ചടങ്ങുകൾക്കു പിന്നാലെയാണ് നന്മമരം പ്രവർത്തകരും നീലേശ്വരം പൊലീസും ചേർന്ന് അജ്ഞാത മൃതദേഹം സംസ്കരിച്ചതെന്നാണ് നഗരസഭയുടെ പരാതി. പിറ്റേന്ന് മാധ്യമങ്ങളിൽവന്ന വാർത്തയിലൂടെയാണ് അജ്ഞാത മൃതദേഹം സംസ്കരിച്ച വിവരം നഗരസഭ അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പൊലീസ് സഹായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് നന്മമരം പ്രവർത്തകർ പറയുന്നു.
നഗരസഭ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ലയുടെ അനുമതിയോടെയാണ് മൃതദേഹം സംസ്കരിച്ചതെന്നു പൊലീസ് പറയുന്നു. വൈകിട്ട് 6നാണ് മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത്. കാഞ്ഞങ്ങാട് എസ്ഐ എം.ടി.പി.സയിഫുദ്ദീൻ ആണ് ഉപാധ്യക്ഷനെ വിളിച്ച് അനുമതി തേടിയത്. ഓഫിസിൽ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ സംസ്കരിച്ചശേഷം പിറ്റേന്ന് കത്തു നൽകിയാൽ മതിയെന്നാണ് ഉപാധ്യക്ഷൻ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് കത്തു നൽകിയെന്നും ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. അതേസമയം, സംസ്കരിച്ച മൃതദേഹം ഇന്നലെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബാനം സ്വദേശി കെ.വി.രാജന്റെ മൃതദേഹമാണ് പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.