
കാസർകോട് ജില്ലയിൽ ഡോക്ടർ ഒഴിവ് 102
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ നേരത്തേയുള്ള 80 ഒഴിവുകൾ നികത്താതിരുന്നതിനു പുറമേ 22 പേരെ പൊതു സ്ഥലമാറ്റത്തിന്റെ ഭാഗമായി മാറ്റുക കൂടി ചെയ്തതോടെ ജില്ലയിലെ ആശുപത്രികളിൽ ഡോക്ടർമാരില്ലാത്ത സ്ഥിതി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ വർധിക്കുന്ന സാഹചര്യത്തിൽ 102 ഡോക്ടർമാരുടെ കുറവ് ഈ മഴക്കാലത്ത് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കും.ഏതാനും ദിവസം മുൻപ് സ്ഥലം മാറ്റം ലഭിച്ച 22 ഡോക്ടർമാരുടെ ഒഴിവിലേക്ക് ജില്ലയിൽ ആരെയും നിയമിച്ചിട്ടില്ല. 4–5 വർഷം വരെ ജില്ലയിൽ ജോലി ചെയ്ത ഡോക്ടർമാരെയാണ് പൊതുസ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയത്.
അതിനു മുൻപ് ഒഴിവുകൾ നികത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. 22 പേരെ സ്ഥലം മാറ്റിയിട്ടും പകരം ഒരു ഡോക്ടറെ പോലും ഇങ്ങോട്ടേക്ക് നിയമിച്ചിട്ടില്ല. പകരം 36 പേർക്ക് പിഎസ്സി വഴി നിയമന ശുപാർശ നൽകുകയാണുണ്ടായത്. ഇവർ പിജിക്ക് പഠിക്കുന്നവരായതിനാൽ ചുമതലയേൽക്കാൻ സാധ്യത കുറവാണ്. ഇന്നലെ ജോലിക്ക് ചേർന്ന 4 പേർ പഠനത്തിനുള്ള അവധിയെടുത്ത് പോവുകയാണ് ചെയ്തത്. നിയമപ്രകാരം ഇവർക്ക് അവധി അനുവദിക്കാതിരിക്കാൻ കഴിയില്ല. ഒന്നര വർഷത്തിനു ശേഷം ഇവർ ജോലിക്ക് തിരികെ ഹാജരാകുമ്പോൾ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റവും നേടുന്നു. ഇതോടെ ജില്ലയിലെ ഒഴിവുകൾ തുടരുകയും ചെയ്യും.
നേരത്തേയുള്ളതും ഇപ്പോൾ സ്ഥലം മാറ്റം പ്രഖ്യാപിച്ചതു വഴിയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ 47ഉം രോഗികളെ പരിശോധിക്കുന്ന അസിസ്റ്റന്റ് സർജന്മാരുടേതാണ്സ്പെഷ്യൽറ്റി കേഡർ–25, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ–14, അഡ്മിനിസ്ട്രേറ്റീവ് കേഡർ–6, സിവിൽ സർജൻ–5, ആർഎംഒ–3 എന്നിവയാണ് പ്രധാന ഒഴിവുകൾ. കാസർകോട് ജനറൽ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത് 13. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പത്തും.
സിഎച്ച്സി, പിഎച്ച്സികളിൽ ഭൂരിഭാഗത്തിലും ഒരു ഡോക്ടറാണ് ആകെയുള്ളത്. താൽക്കാലിക ഡോക്ടർമാരെ വച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ബ്ലോക്ക് പിഎച്ച്സി ആയി ഉയർത്തിയ മുളിയാർ സിഎച്ച്സിയിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. 2 താൽക്കാലിക ഡോക്ടർമാർ ഉള്ളതുകൊണ്ടാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണക്കുറവു കാരണം രാത്രി പോസ്റ്റ്മോർട്ടം നിർത്തിയിരിക്കയാണ്.