
അത്രയേറെ വിശ്വസിച്ച എഐ ക്യാമറ ‘തേച്ചു’; ‘വിശ്വാസവഞ്ചന’യിൽ ഞെട്ടി നാട്ടുകാർ, രണ്ടര വർഷത്തെ ‘പണി’ ഒരുമിച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പള ∙ അവർ അത്രയേറെ വിശ്വസിച്ചു, ആ എഐ ക്യാമറയെ; അതു പ്രവർത്തിക്കുന്നില്ലെന്ന്! ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റിടാതെയും അവർ പലതവണ ആ ജംക്ഷനിലൂടെ തലങ്ങും വിലങ്ങും വണ്ടിയോടിച്ചു. ഒടുവിൽ ക്യാമറ ചതിച്ചു. ഇത്രനാൾ എല്ലാം കണ്ടുനിന്ന ക്യാമറ രണ്ടര വർഷമായുള്ള ഫൈൻ ഒന്നിച്ചു നൽകിയതോടെ നാട്ടുകാർ ഞെട്ടി. പലതവണ നിയമലംഘനം നടത്തിയതിന് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയടയ്ക്കാൻ നോട്ടിസ് കിട്ടിയതോടെ കുമ്പളയിലെ നാട്ടുകാരിപ്പോൾ അധികൃതരുടെ കനിവ് പ്രതീക്ഷിച്ചു കാത്തിരിപ്പിലാണ്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ മോട്ടർ വാഹന വകുപ്പ് കുമ്പളയിലെ അനിൽ കുംബ്ലെ റോഡിനടുത്തു സ്ഥാപിച്ച എഐ ക്യാമറയിൽ 2023 ജനുവരി മുതൽ കഴിഞ്ഞ മേയ് 31 വരെ നിയമം ലംഘിച്ചതായി കണ്ടെത്തിയവർക്കാണു പിഴയടയ്ക്കാൻ നോട്ടിസും ഫോൺ സന്ദേശവുമെത്തിയത്. കുമ്പളയിലും പരിസരപ്രദേശങ്ങളിലുമായി 450ൽ ഏറെ പേർക്കു നോട്ടിസ് ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. പിഴ ചുമത്താൻ നോട്ടിസ് കിട്ടിയവർ പിഴത്തുക കുറച്ചു കിട്ടാനായി മോട്ടർ വാഹന വകുപ്പ് അധികൃതരെ കാണാനിരിക്കുകയാണ്.
ഈ ക്യാമറ പ്രവർത്തനക്ഷമമല്ലെന്നു നേരത്തെ പ്രചാരണമുണ്ടായിരുന്നു. നിയമം ലംഘിച്ച് ഇതുവഴി വാഹനവുമായി പോയവർക്ക് ഒരിക്കൽപോലും നോട്ടിസ് വന്നതുമില്ല. എന്നാലിപ്പോൾ നോട്ടിസ് കിട്ടിയപ്പോഴാകട്ടെ കുമ്പളയിലെ ഹോട്ടലുടമ 40,000 രൂപയും വസ്ത്രവ്യാപാരി ഒരു ലക്ഷം രൂപയും പിഴ അടയ്ക്കണം. നിയമലംഘനം നടന്നയുടൻ പിഴയീടാക്കി നോട്ടിസ് ലഭിച്ചിരുന്നെങ്കിൽ പിന്നീടിത് ആവർത്തിക്കില്ലായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.കുമ്പളയിൽ സ്ഥാപിച്ച ക്യാമറയിൽ ഒരുദിവസം മാത്രം അറുനൂറിലേറെ നിയമലംഘനം കാണാറുണ്ടെന്നും പരാതിയുള്ളവർക്കു കൃത്യത പരിശോധിക്കാമെന്നും അധികൃതർ പറഞ്ഞു.