
നെടുങ്കണ്ട ദേശീയപാതയിലെ വിള്ളൽ; വിദഗ്ധസംഘം സന്ദർശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ദേശീയപാതയിൽ നെടുങ്കണ്ടയിലെ വിള്ളലിനെക്കുറിച്ചുള്ള മനോരമ വാർത്തയെത്തുടർന്നു ആർഡിഒ ലിപു എസ്.ലോറൻസിന്റെ നിർദേശപ്രകാരം ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ഉപാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ ഇ. ഷജീർ എന്നിവരും കൂടെയുണ്ടായിരുന്നു. വിഷയം ഗൗരവമുള്ളമാണെന്നും ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകുമെന്നും തഹസിൽദാർ അറിയിച്ചു.
നെടുങ്കണ്ട കാർഷിക സർവകലാശാല അതിഥി മന്ദിരത്തിനു മുൻപിൽ മണ്ണിട്ടുയർത്തി പണിത സർവീസ് റോഡിന്റെ പാർശ്വഭിത്തിയിലാണു വിള്ളലുകൾ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് മലവെള്ളപ്പാച്ചിലിൽ നീലേശ്വരം പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ദേശീയപാതയും കവിഞ്ഞു മറുഭാഗത്തേക്ക് ശക്തമായി വെള്ളം കുത്തിയൊലിച്ചിരുന്ന ഭാഗമാണു നെടുങ്കണ്ട. നെടുങ്കണ്ട മുതൽ നീലേശ്വരം പാലംവരെ പുഴയോടു ചേർന്നു ദേശീയപാതയുടെ ഇരു ഭാഗത്തുമുണ്ടായിരുന്ന ചെറുതോടുകളും റോഡ് നിർമാണത്തിനായി മണ്ണിട്ടു നികത്തിയതിനാൽ വെള്ളം ഒഴുകിയിരുന്ന സ്വാഭാവിക വഴികളും ഇല്ലാതായി.
എല്ലാ മഴക്കാലത്തും നെടുങ്കണ്ടയിലെ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറാറുണ്ടായിരുന്നു എന്ന വസ്തുത കൂടി നോക്കുമ്പോൾ മണ്ണിട്ടുയർത്തിയുള്ള റോഡ് നിർമാണം പ്രദേശത്തിനു യോജിച്ചതായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. റോഡിന്റെ പാർശ്വഭിത്തികളിലെ വിള്ളൽകൂടാതെ മുകൾഭാഗത്തെ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞിട്ടുമുണ്ട്. റോഡ് ഇടിഞ്ഞതു ശ്രദ്ധയിൽപെടാതിരിക്കാൻ താൽക്കാലികമായി ടാർ ചെയ്തതും സംഘം പരിശോധിച്ചു.