
ദിവ്യകാരുണ്യ അദ്ഭുതം: ഔദ്യോഗിക പ്രഖ്യാപനം 31 ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയിൽ നടത്തുമെന്ന് തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെലൂസ് മോൺ. ആന്റണി മുതുകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുർബാന മധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലിയാണ് വിശ്വാസ തിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച്ബിഷപ് എമിരിറ്റസ്മാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തുന്നത്.
പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസ്തിക്ക് സ്വീകരണം നൽകി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും. വിളക്കന്നൂർ ടൗണിൽ സ്വീകരണം നൽകിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. ആർച്ച് ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്തി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യും.
മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വായിക്കും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും. 3.15ന് കുർബാന ആരംഭിക്കുന്ന കുർബാനയിൽ തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. പതിനായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും. തിരുവോസ്തിയിലെ ഛായാചിത്രം ദർശിക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കിയിട്ടുള്ളതായും മോൺ. ആന്റണി മുതുകുന്നേൽ വാർത്ത സമ്മേളത്തിൽ പറഞ്ഞു.