
കടക്ക് പോത്തേ, പുഴയ്ക്കപ്പുറം; ഭീതി ഉയർത്തിയ കാട്ടുപോത്തിനെ പുഴ കടത്തി വനംവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിക്കൂർ ∙ തിങ്കളാഴ്ച രാത്രി പെരുവളത്തുപറമ്പ് വയക്കര വളവിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കാട്ടുപോത്തിനെ കുട്ടാവ് പുഴ കടത്തിവിട്ടു വനംവകുപ്പ് സംഘം. ഇന്നലെ ഉച്ച മുതൽ പെരുവളത്തുപറമ്പ് മേഖലയിൽ കാട്ടുപോത്ത് ഭീതിയുയർത്തിയിരുന്നു. ഉച്ചയ്ക്ക് 12നു ഫാറൂഖ് നഗറിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ ക്വാറിയിൽ പോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നു തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.വി.സനൂപ് കൃഷ്ണൻ, ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം ഇവിടെയെത്തി.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ജനവാസമേഖലയിൽനിന്നു കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ പോത്ത് ഓടി മറഞ്ഞു. വൈകിട്ട് നാലോടെ പോത്ത് തട്ടുപറമ്പിലെത്തിയതായി പ്രദേശവാസികൾ അറിയിച്ചതോടെ വനംവകുപ്പ് സംഘം ഇവിടെയെത്തി. ഇതോടെ പോത്ത് ജനവാസമേഖല വഴിയും മറ്റും പലഭാഗങ്ങളിലേക്ക് ഓടി. ഒടുവിൽ കുളിഞ്ഞ, മാങ്ങോട് വായനശാല വഴി മാങ്ങോട് വയലിലെത്തിയ പോത്തിനെ, 6.30 ഓടെ വനംവകുപ്പ് സംഘം കുട്ടാവ് പുഴ കടത്തിവിട്ടു. നേരത്തെ പറശ്ശിനിക്കടവ്, ധർമശാല ഭാഗങ്ങളിൽ കണ്ട കാട്ടുപോത്ത് ഇവിടെ എത്തിയതാണെന്ന് കരുതുന്നതായി റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണൻ പറഞ്ഞു.