
കനത്ത മഴയും മിന്നലും; മട്ടന്നൂർ മേഖലയിൽ കനത്ത നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ∙ കനത്ത മഴയിലും മിന്നലിലും മട്ടന്നൂർ മേഖലയിൽ വ്യാപക നാശം. മട്ടന്നൂർ സബ് റജിസ്ട്രാർ ഓഫിസിനു മിന്നലേറ്റു. കെട്ടിടത്തിന്റെ ചുമരിലെ സിമന്റ് ഇളകിത്തെറിക്കുകയും ഓഫിസിനുള്ളിലെ 12 സീലിങ് ഫാനുകൾ തകരാറിലാകുകയും ചെയ്തു. വൈദ്യുതി ബന്ധം ഉൾപ്പെടെ തടസപ്പെട്ടതിനാൽ ഉച്ചവരെ ഓഫിസ് പ്രവർത്തനം മുടങ്ങി. ഉരുവച്ചാൽ ബാവോട്ടുപാറയിലെ കാലടി ഇല്ലത്ത് കൃഷ്ണ മുരളിയുടെ വീടിനു മിന്നലിൽ വലിയ നാശം ഉണ്ടായി.
വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. വീടിനു മുൻവശത്തെ മതിലിന്റെ ഒരു ഭാഗം മിന്നലേറ്റ് തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കന്നുകാലി ഫാമിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മട്ടന്നൂർ കോടതി പരിസരത്തെ കടകളിലും അഭിഭാഷകരുടെ ഓഫിസുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.
ഹോട്ടലും മെഡിക്കൽ ഷോപ്പും തുറന്നു പ്രവർത്തിക്കാൻ പറ്റാതായി. റോഡ് വികസിപ്പിച്ചപ്പോൾ സൗകര്യപ്രദമായ ഓവുചാൽ ഇല്ലാത്തതിനാലാണ് വെള്ളക്കെട്ട് ഉണ്ടായ്ത്. റോഡിൽ നിന്നു മഴവെള്ളം കുത്തിയൊഴുകി ചാവശ്ശേരി കുറുങ്കളത്തെ മരോൻ മുഹമ്മദിന്റെ വീടിന്റെ മുറ്റവും പരിസരവും ചെളി നിറഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.ഇന്നലെ വൈകിട്ട് പെയ്യാൻ തുടങ്ങിയ മഴയിലാണ് മണ്ണും ചെളി വെള്ളവുമടക്കം ഒഴുകിയെത്തിയത്. റോഡ് പ്രവൃത്തിയും ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പിടാൻ റോഡരിക് കീറിയതും കാരണം റോഡിലിട്ട മണ്ണ് അടക്കം മഴ വെള്ളത്തിനൊപ്പം ഒഴുകി വീട്ടു പരിസരത്ത് കെട്ടിക്കിടക്കുകയാണ്.