
മീനില്ലെങ്കിലെന്താ, അഴീക്കോട് തീരത്ത് കടലിൽ തേങ്ങച്ചാകര; ഹാർബറിൽ എത്തിച്ച് വിറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഴീക്കോട് ∙ മലവെള്ളപ്പാച്ചലിൽ പുഴകളിലൂടെ കടലിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തുന്നത് മരത്തടികളും തേങ്ങകളും കൃഷി ഉൽപന്നങ്ങളും. ഏറെ വലുപ്പമുള്ള വിവിധയിനം മരത്തടികളാണ് കടലിലൂടെ ഒഴുകുന്നത്. ഇവയ്ക്കൊപ്പം തേങ്ങകളും മരച്ചില്ലകളും വള്ളികളും കാട്ടുചെടികളും ഉണ്ട്. മരത്തടികൾ പലപ്പോഴും ബോട്ടുകളിലും വള്ളങ്ങളിലും ഇടിച്ച് അപകടത്തിന് ഇടയാക്കുമോ എന്നും ഭയപ്പെടുകയാണ്. വല കുടുങ്ങി നഷ്ടത്തിനും സാധ്യതയുണ്ട്.
അഴീക്കലിൽനിന്നു പുറപ്പെട്ട നീർക്കടവിലെ കെ.കെ.ബൈജുവിന്റെ ശിവ ഗംഗ വള്ളത്തിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം അഴീക്കലിനും പയ്യാമ്പലം തീരത്തിനും മധ്യേ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തിനു പകരം തേങ്ങച്ചാകരയായിരുന്നു. വിവരമറിഞ്ഞ് മറ്റു രണ്ടു വള്ളങ്ങളും തേങ്ങ ശേഖരിച്ചു കരയ്ക്കെത്തിച്ചു. മത്സ്യം ലഭിക്കാത്ത നഷ്ടത്തിനു പരിഹാരമാണ് കൂട്ടത്തോടെ ലഭിച്ച തേങ്ങ ചാകരയെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു.
കിലോയ്ക്ക് 60 രൂപയിലേറെ വിലയുള്ളപ്പോഴാണ് ഈ ചാകര. ഹാർബറിൽ എത്തിച്ച തേങ്ങ ശേഖരം വാഹനങ്ങളിൽ വിൽപന കേന്ദ്രത്തിൽ എത്തിച്ച് വിറ്റു. മലയോര മേഖലയിൽനിന്ന് ഒഴുകിയെത്തിയതാകാം എന്നാണ് കരുതുന്നത്. തേങ്ങ ശേഖരം നഷ്ടപ്പെട്ടതായി ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല.