
കെഎസ്ഇബിയിൽ ജീവനക്കാരില്ല; ഇടുക്കിയിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ മഴക്കെടുതികൾ വർധിച്ചപ്പോൾ കെഎസ്ഇബിക്ക് വെല്ലുവിളിയായി ജീവനക്കാരുടെ കുറവ്. ജില്ലയിൽ ഡിസ്ട്രിബ്യൂഷൻ, ട്രാൻസ്മിഷൻ, ജനറേഷൻ എന്നിങ്ങനെ 3 സർക്കിളുകളാണു കെഎസ്ഇബിക്കുള്ളത്. ഇതിൽ ഡിസ്ട്രിബ്യൂഷൻ സർക്കിളിനു താഴെ 4 ഡിവിഷനുകൾ, അതിനു താഴെ 7 സബ് ഡിവിഷനുകൾ, അതിൽ 29 സെക്ഷനുകൾ എന്നിങ്ങനെയാണു പ്രവർത്തനം. സാധാരണ ദിവസങ്ങളിൽ ജീവനക്കാരുടെ കുറവു പ്രശ്നമല്ലെങ്കിലും മഴക്കെടുതികൾ തുടങ്ങുമ്പോൾ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് ജില്ലയുടെ വലുപ്പവും ഭൂപ്രകൃതിയും ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യക്കുറവും ദുരിതം ഇരട്ടിയാക്കുന്നു.
പോസ്റ്റിൽ കയറാൻ ആളില്ല
കെഎസ്ഇബി സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻമാരുടെ കുറവുമൂലം ജില്ലയിലെ വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കാലതാമസം നേരിടുന്നു. മഴ മൂലം 5 ദിവസമായി വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളുണ്ട്. പല സെക്ഷൻ ഓഫിസ് പരിധികളിലും നിലവിലുള്ള ജീവനക്കാർക്കു പരിഹരിക്കാൻ കഴിയാത്തത്ര തകരാറുകളാണ് ഉള്ളത്.ലൈൻമാൻമാരുടെ ഒഴിവു നികത്താതെ അടുത്തയിടെ ലൈൻമാൻമാർക്ക് ഓവർസീയർമാരായി പ്രമോഷൻ നൽകിയിരുന്നു. ഇവർക്കു മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റവും നൽകിയിട്ടുണ്ട്. ഇതുമൂലം ഫീൽഡ് ജോലികൾ ബുദ്ധിമുട്ടായി. പകരം സംവിധാനമായി താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യത്തിനു താൽക്കാലിക ജീവനക്കാരെ ലഭിക്കാത്തതു പ്രതിസന്ധിക്കു കാരണമായി. കൂടാതെ കാലവർഷത്തിനു മുന്നോടിയായി കെഎസ്ഇബി നടത്തുന്ന പ്രവർത്തനങ്ങൾ മുടങ്ങിയതും പ്രതിസന്ധി ഇരട്ടിയാക്കി.
കറന്റില്ല, കർഷക റജിസ്ട്രേഷൻ മുടങ്ങി
ജില്ലയിൽ ഒട്ടേറെ കൃഷിഭവനുകൾ ദിവസങ്ങളായി ഇരുട്ടിലായതോടെ കേന്ദ്ര സർക്കാരിന്റെ കർഷക റജിസ്ട്രേഷൻ മുടങ്ങിയ നിലയിൽ. പിഎം കിസാൻ പദ്ധതി മുഖേനയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നതിന് ഇ–റജിസ്ട്രേഷൻ നിർബന്ധമാണ്. കൂടാതെ മഴക്കെടുതി മൂലമുള്ള കൃഷി നഷ്ടം റജിസ്റ്റർ ചെയ്യുന്നതിനും തടസ്സം നേരിടുന്നുണ്ട്.വൈദ്യുതി നിലയ്ക്കുന്നതോടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ–ഫോണും നിലയ്ക്കും. പല ഉദ്യോഗസ്ഥരും സ്വന്തം ഫോണിൽ നിന്നുള്ള നെറ്റ് ഉപയോഗപ്പെടുത്തിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്. കൃഷിഭവനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ സേവനം ലഭിക്കാതെ തിരിച്ചു പോകേണ്ട സ്ഥിതിയായി.