
മൂന്നാറിൽ 38 കോടിയുടെ ഫ്ലൈഓവർ, 25 കോടിയുടെ ഗവ. കോളജ്; ഉടൻ നടപടിയെന്ന് ധനമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ മൂന്നാറിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ദേവികുളത്ത് പ്രഖ്യാപിച്ച 78 കോടിയുടെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി, മൂന്നാർ ടൗണിലെ 38 കോടിയുടെ ഫ്ലൈഓവർ, 25 കോടിയുടെ മൂന്നാർ ഗവ. കോളജ് എന്നിവ നിർമിക്കാനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക ജാഥ ഉദ്ഘാടനം ചെയ്യാൻ ഇടുക്കി എൻജിനീയറിങ് കോളജിലെത്തിയ മന്ത്രി എ.രാജ എംഎൽഎയുടെ ക്ഷണം സ്വീകരിച്ചാണ് മൂന്നാറിലെത്തിയത്.
ഇന്നലെ രാവിലെ എ.രാജ അടക്കമുള്ള ജനപ്രതിനിധികളോടൊപ്പം ദേവികുളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിക്കായി കണ്ടെത്തിയ ഭൂമി മന്ത്രി സന്ദർശിച്ചു. മൂന്നാറിൽ നിന്നു 10 കിലോമീറ്റർ ദൂരെയുള്ള ദേവികുളത്ത് ഇത്ര വലിയ ആശുപത്രി നിർമിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളോട് മന്ത്രി ആശങ്കയറിച്ചു. തുടർന്ന് മാട്ടുപ്പെട്ടി റോഡിലെത്തി നിർദിഷ്ട ഫ്ലൈഓവർ പദ്ധതി പ്രദേശം കണ്ടു. പിന്നീട് ഗവ. എൻജിനീയറിങ് കോളജിലെത്തിയ മന്ത്രി കോളജ് അധികൃതരുമായി ചർച്ച നടത്തി.
എൻജിനീയറിങ് കോളജിൽ കുട്ടികൾ കുറയുന്നത് സംബന്ധിച്ച് അധ്യാപകർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോളജ് ഐഎച്ച്ആർഡിക്ക് കൈമാറുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചും വിദ്യാർഥികളെ ആകർഷിക്കുന്നതിനായി മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചും മന്ത്രി അധ്യാപകരുമായി ചർച്ച നടത്തി. പ്രളയത്തിൽ തകർന്ന ആർട്സ് കോളജിന് പകരം പുതിയത് നിർമിക്കുന്നതിനായി കണ്ടെത്തിയ ഭൂമി സംബന്ധിച്ചും മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നിർമാണം തുടങ്ങുമെന്നും മന്ത്രി യോഗത്തിനു ശേഷം പറഞ്ഞു.