
പണിമുടക്കി കരാറുകാരൻ; പ്രീ–മെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിൽ നിർമാണം ഇഴയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ ഇരുമ്പുപാലം പ്രീ–മെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിൽ നിർമാണത്തിന് ഒച്ചിന്റെ വേഗം. മതിൽ നിർമാണത്തിനു വേണ്ടി മണ്ണ് നീക്കം ചെയ്തിട്ടുള്ള ഭാഗത്ത് നിർമാണം നടക്കാതെ കിടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി. കാലവർഷം കനത്തതോടെ കെട്ടിടത്തിന് ഭീഷണിയാകും വിധമാണ് മണ്ണ് നീക്കം ചെയ്തിരിക്കുന്നത്.താലൂക്കിലെ വിദൂര ആദിവാസി സങ്കേതങ്ങളിൽനിന്നുള്ള നൂറ്റിയിരുപതോളം പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമാണമാണ് പൂർത്തിയാക്കാനുള്ള സമയ പരിധി കഴിഞ്ഞിട്ടും ഇഴയുന്നത്. ഒരു കോടിയോളം രൂപ മുടക്കിയാണ് 6 മാസം മുൻപ് ചുറ്റുമതിൽ നിർമാണത്തിന് നടപടി സ്വീകരിച്ചത്.
പൊതുമരാമത്ത് വകുപ്പാണ് നിർമാണ ജോലികൾ ടെൻഡർ ചെയ്ത് കരാറുകാരനെ ഏൽപിച്ചതെന്ന് ട്രൈബൽ വകുപ്പ് അധികൃതർ പറഞ്ഞു.നിർമാണ ജോലികളുടെ തുടക്കത്തിൽ തന്നെ അശാസ്ത്രീയ മണ്ണെടുക്കൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷനോടു ചേർന്ന് ചിലയിടങ്ങളിൽ 15 അടിയിലേറെ ആഴത്തിൽ മണ്ണ് നീക്കം ചെയ്തു. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനെതിരെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ഒരാഴ്ചത്തേക്ക് ഹോസ്റ്റൽ അടച്ചിട്ട് നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിന് ട്രൈബൽ വകുപ്പ് അധികൃതർ കരാറുകാരന് നിർദേശം നൽകിയിരുന്നു. എന്നാൽ അനുവദിച്ചു നൽകി സമയപരിധിക്കുള്ളിൽ പണികൾ പൂർത്തിയാക്കാൻ കരാറുകാരൻ കൂട്ടാക്കിയിട്ടില്ല. ഇതോടെ കാലവർഷം ആരംഭിക്കുന്നതിനു മുൻപായി പണികൾ പൂർത്തിയാക്കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നതായി ട്രൈബൽ വകുപ്പ് അധികൃതർ പറഞ്ഞു.
ഇതോടൊപ്പം പൊതുമരാമത്ത് വിഭാഗത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാറുകാരൻ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതാണ് നിർമാണ ജോലികൾ ഇഴയാൻ കാരണമായിരിക്കുന്നതത്രേ. കാലവർഷം ശക്തി പ്രാപിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലാകുമെന്ന സാഹചര്യമാണുള്ളത്.