
അഞ്ചുരുളി മുനമ്പിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന∙ പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയാൽ ആകർഷകമായ അഞ്ചുരുളി മുനമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇക്കോ ടൂറിസം നടപ്പാക്കി വനം വകുപ്പ്. ട്രെക്കിങ്ങിന്റെ അനുഭവം സമ്മാനിച്ചുകൊണ്ട് ജലാശയത്തിന്റെയും ഗുഹയുടെയും മൂന്നാനരുവി വെള്ളച്ചാട്ടത്തിന്റെയും ദൃശ്യഭംഗിയിലേക്കു സഞ്ചാരികളെ ആനയിക്കുന്ന അഞ്ചുരുളി മുനമ്പിന്റെ സാധ്യതകൾ മനസ്സിലാക്കിയാണ് ഇക്കോ ടൂറിസത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇടുക്കി ജലാശയത്തിന്റെ ഭംഗിക്കൊപ്പം കടൽതീരത്തിന്റെ സൗന്ദര്യവുമാണു മുനമ്പ് സമ്മാനിക്കുന്നത്. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് മുനമ്പ്.
ചരിത്രത്തിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എതിർദിശയിൽ അഞ്ചുരുളി തുരങ്കത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും മനോഹര കാഴ്ചയാണ്. മുനമ്പിൽ നിന്ന് 250 മീറ്റർ വലത്തേക്കു സഞ്ചരിച്ചാൽ കരടി അള്ള് എന്നറിയപ്പെടുന്ന ഗുഹയുടെ അടുത്തെത്താം. പാറയിടുക്കിലൂടെയാണു ഗുഹാമുഖത്തേക്ക് എത്താനാകുക. ഇരുൾ നിറഞ്ഞ ഈ ഗുഹ മുൻപു കരടികളുടെ വാസകേന്ദ്രങ്ങളായിരുന്നു എന്നാണു കരുതപ്പെടുന്നത്. മുനമ്പിൽ നിന്നു 400 മീറ്റർ ഇടത്തേക്കു സഞ്ചരിച്ചാൽ മൂന്നാനരുവി എന്ന വെള്ളച്ചാട്ടത്തിനു സമീപത്തെത്താം. മൂന്നിടങ്ങളിൽ ഉള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ ആകർഷണം. ഇതര ഭാഷാ ചിത്രങ്ങൾക്ക് ഉൾപ്പെടെ അഞ്ചുരുളി മുനമ്പ് ലൊക്കേഷനായിട്ടുണ്ട്.
മുൻപ് ഒട്ടേറെ സഞ്ചാരികൾ ഇവിടേക്ക് എത്തുകയും അപകട മരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനൊപ്പം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചതോടെ പ്രവേശനം വനം വകുപ്പ് തടഞ്ഞു. ഇത് കടുത്ത എതിർപ്പിനു കാരണമായി. ഇതിനു ശേഷവും സഞ്ചാരികൾ എത്തുന്ന സാഹചര്യമായതോടെയാണ് പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്താൻ വനം വകുപ്പ് തീരുമാനിച്ചത്. 10 പേരടങ്ങുന്ന സ്വയംസഹായ സംഘം രൂപീകരിച്ച് അതിന്റെ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുനമ്പ് കാണാനെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ 4 ഗൈഡുമാരെ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. താൽക്കാലിക ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്കുള്ള സുരക്ഷാ നിർദേശങ്ങളും ഇവിടെ നിന്നു നൽകും.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാർ പള്ളിക്കവലയിൽ നിന്ന് പേഴുംകണ്ടം റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രവേശന കവാടത്തിലെത്താം. അവിടെ നിന്ന് മുക്കാൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാൽ അഞ്ചുരുളി മുനമ്പിലെത്തും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജു കപ്പലുമാക്കൽ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.രതീഷ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ.ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.