
ഗുണ്ടുമലയില് 8 വയസ്സുകാരി മരിച്ച കേസ്: അടിക്കടി ഉദ്യോഗസ്ഥ മാറ്റം; വഴിമുട്ടി അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം വഴിമുട്ടി. അന്വേഷണമേറ്റെടുത്ത ശേഷം എസ്പിമാരടക്കമുള്ള ഉദ്യോഗസ്ഥർ അടിക്കടി മാറുന്നതാണ് കാരണമെന്നാണ് ആരോപണം. 2019 സെപ്റ്റംബർ 9നാണ് ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ എട്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറിയിരുന്നു.
ഫൊറൻസിക് വിദഗ്ധരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും കൊലപാതകമാണെന്നായിരുന്നു നിഗമനം. പെൺകുട്ടിയെ കെട്ടിത്തൂക്കിയോ, പ്ലാസ്റ്റിക് വള്ളി കഴുത്തിൽ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ പ്രതിയെ കണ്ടെത്താൻ നർകോട്ടിക് സംഘത്തിന് കഴിഞ്ഞില്ല.കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
രണ്ടു വർഷത്തിനിടയിൽ ക്രൈം ബ്രാഞ്ചിലെ രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു പോലും കണ്ടെത്താനായില്ല. നിലവിൽ കേസ് അന്വേഷിച്ചിരുന്ന എസ്പി സ്ഥലമാറിപ്പോകുകയും ഡിവൈഎസ്പി വിരമിക്കുകയും ചെയ്തതോടെ അന്വേഷണം നിലച്ച നിലയിലാണ്.