
വൻ നാശനഷ്ടം: 24 മണിക്കൂറിൽ തകർന്നത് 14 വീടുകൾ; മഴയുടെ ശക്തി കുറഞ്ഞു, മാറ്റമില്ലാതെ ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ, മഴ വിതച്ച ദുരിതങ്ങൾക്ക് ഇനിയും ശമനമായില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 14 വീടുകളാണ് തകർന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 148 വീടുകൾക്ക് ഇതിനോടകം നാശനഷ്ടമുണ്ടായി. 138 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നു. ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 14 ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിൽ 7 ക്യാംപുകളും ദേവികുളം താലൂക്കിൽ 5 ക്യാംപുകളും ഉടുമ്പൻചോല താലൂക്കിൽ 2 ക്യാംപുകളും. 78 കുടുംബങ്ങളിലെ 240 അംഗങ്ങൾ ഈ ക്യാംപുകളിലുണ്ട്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 35.34 മില്ലിമീറ്റർ മഴയാണ്. പീരുമേട് താലൂക്കിലായിരുന്നു കൂടുതൽ മഴ.
മഴയുടെ അളവ് താലൂക്ക് തിരിച്ച് – മില്ലിമീറ്ററിൽ
∙ പീരുമേട്–88.1
∙ ദേവികുളം–24.6
∙ തൊടുപുഴ– 33.6
∙ ഇടുക്കി–24.2
∙ ഉടുമ്പൻചോല–6.2
മഴ; തൊഴിൽദിനം 60% കുറഞ്ഞു
തൊടുപുഴ∙ രണ്ടാഴ്ചയായി തുടരുന്ന മഴയും കാറ്റും കാരണം ജില്ലയിൽ തൊഴിൽ ദിനങ്ങളിൽ ഏകദേശം 60% കുറവ്. മഴ ബാധിക്കാത്ത രീതിയിൽ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന 40% പേർക്ക് മാത്രമാണ് നിലവിൽ തൊഴിലെടുക്കുന്നത്. പുറംജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പെയ്ന്റർമാർ, ടാപ്പിങ് തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം മഴ കാരണം ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്.
മഴ കുറഞ്ഞ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് തൊഴിലാളികൾക്ക് അപകടഭീഷണിയാണ്. അതിനാൽ പുറം ജോലികളെല്ലാം ദിവസങ്ങളോളമായി മുടങ്ങിയിരിക്കുകയാണ്. ജോലി ഇല്ലാത്തത് തൊഴിലാളികൾക്കു വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്തധികൃതർ പറയുന്നു. റെഡ് അലർട്ടുള്ള ദിവസങ്ങളിൽ തൊഴിലുറപ്പ്, തോട്ടം മേഖല, അടിയന്തരമല്ലാത്ത മറ്റു പുറംജോലികൾ എന്നിവയെല്ലാം ജില്ലാ ഭരണകൂടം നിരോധിക്കുകയും ചെയ്തിരുന്നു.
വ്യാപാരികൾക്ക് നഷ്ടം പലവിധം
മഴയും കാറ്റും വ്യാപാര മേഖലയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കമാണ് വ്യാപാരികളെ ദുരിതത്തിലാക്കുന്നു. വൈദ്യുതിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായി. ബേക്കറികളിൽ പാലും പാലുൽപന്നങ്ങളുമെല്ലാം കേടായി നഷ്ടം വരുന്നതായി വ്യാപാരികൾ പറയുന്നു.
പ്രതികൂല കാലാവസ്ഥയും വൈദ്യുതിമുടക്കവും മൂലം പല സ്ഥാപനങ്ങളും വൈകിട്ട് പതിവിലും നേരത്തെ അടയ്ക്കുകയാണ്. പല സ്ഥലങ്ങളിലും കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയും നാശനഷ്ടമുണ്ടായിട്ടുണ്ട്. മഴ ശക്തമായതോടെ കച്ചവടത്തിൽ കാര്യമായ ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവേ നല്ല കച്ചവടം ലഭിക്കുന്ന സമയമാണിതെന്നും ഈ സമയത്താണ് മഴ തിരിച്ചടി ആയതെന്നും വ്യാപാരികൾ പറഞ്ഞു.
അപകടസാധ്യത, നിരോധനം; നിശ്ചലമായി ടൂറിസം
മേയ് മാസത്തിൽ മനോഹരമായി പൂത്തുലഞ്ഞ ഇടുക്കിയിലെ ടൂറിസം കനത്ത മഴയുടെ ആഘാതത്തിൽ നഷ്ടത്തിൽ. മഴ കനത്തതും റോഡുകൾ അടച്ചതും ടൂറിസത്തെ ബാധിച്ചു. അപകട സാധ്യതയെ തുടർന്ന് മൂന്ന് ദിവസമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കർശന നിരോധനം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളിൽ അപകടകരമായി വെള്ളം കൂടിയതും പ്രശ്നമായി.ഗ്യാപ് റോഡിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂർണമായി നിരോധിച്ചു.
ഇതോടെ മൂന്നാറിലേക്കുള്ള പ്രധാന പാത അടഞ്ഞു. നേര്യമംഗലം–അടിമാലി, അടിമാലി–മൂന്നാർ പാതയുടെ നവീകരണം നടക്കുന്നതിനാൽ പാതയോരങ്ങൾ അപകടാവസ്ഥയിലാണ്. ഇക്കാരണങ്ങളെല്ലാം വിനോദസഞ്ചാരത്തിന് തിരിച്ചടിയായി. ദേശീയപാതയുടെ പ്രവൃത്തിയെ തുടർന്ന് ഇരുട്ടുകാനത്തു നിന്ന് രണ്ടാംമൈൽ വരെ 13 കിലോമീറ്റർ ഗതാഗതം നിരോധിച്ചതിനാൽ ഈ മേഖലയിലുള്ള റിസോർട്ടുകളിലൊന്നും സഞ്ചാരികളില്ല. വൈദ്യുതി തടസ്സവും റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. തേക്കടിയിലും വാഗമണ്ണിലും സമാനമാണ് അവസ്ഥ.