
വരയാടുകളുടെയും നീലക്കുറിഞ്ഞിയുടെയും ആവാസ കേന്ദ്രം; ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാർച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ വന്യജീവി സങ്കേതമായി ഇരവികുളത്തെ സർക്കാർ പ്രഖ്യാപിച്ചത്. 1978 ൽ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഈ പ്രദേശം പണ്ടുകാലത്ത് തേയില വ്യവസായത്തിനെത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895 ൽ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിത പ്രദേശമാക്കി. 1971 ൽ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് 1975 ൽ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.
വംശനാശ ഭീഷണി നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ വരയാട്, സിംഹവാലൻ കുരങ്ങ്, മാൻ, കാട്ടുപോത്ത്, കടുവ, പുലി എന്നിവയും 15 ലധികം തരത്തിലുള്ള നീലക്കുറിഞ്ഞികളും മറ്റ് അപൂർവ സസ്യജാലകങ്ങളും നിറഞ്ഞതാണ് ഇരവികുളം.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 മീറ്റർ) സ്ഥിതി ചെയ്യുന്നത് ഇരവികുളത്താണ്. പുൽമേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലകങ്ങൾ ഇരവികുളത്തിന്റെ പ്രത്യേകതയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ രാജമല ഇരവികുളം ദേശീയ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.