
ഇലക്ട്രിക് ടോയ് കാർ പ്രവർത്തിച്ചില്ല; കടയുടമയ്ക്ക് 4000 രൂപ പിഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ് കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ കടയുടമയ്ക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കളിപ്പാട്ടം നന്നാക്കി നൽകുകയോ അതിന്റെ വില തിരിച്ചു നൽകുകയോ ചെയ്യണമെന്നും കൂടാതെ 4000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ വിധിച്ചു. എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്.
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 2049 രൂപയ്ക്ക് വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പൂർണമായും പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് കളിപ്പാട്ടം വാങ്ങിയത്. കടയുടമ നൽകിയ നിർദേശപ്രകാരം മൂന്നു മണിക്കൂർ റീചാർജ് ചെയ്തങ്കിലും ഉപയോഗിച്ച് അഞ്ചു മിനിറ്റ് ആകുമ്പോൾ പ്രവർത്തനരഹിതമാകും. ഇത് പലതവണ ആവർത്തിച്ചു. കടയുടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. തുടർന്ന് കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്. 45 ദിവസത്തിനകം കളിപ്പാട്ടം റിപ്പയർ ചെയ്തു നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ 2,049 രൂപ തിരിച്ചു നൽകണം. കൂടാതെ മനഃക്ലേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി 3,000 രൂപയും കോടതി ചെലവായി 1,000 രൂപയും ചേർത്ത് 4,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.