
ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ വിരമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ വിരമിച്ചു. ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനീയേഴ്സ് (ഐആർഎസ്ഇ) 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.
സീനിയർ ഡിവിഷനൽ എൻജിനീയർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റീവ് എൻജിനീയർ, നിർമാണ വിഭാഗം ചീഫ് എൻജിനീയർ, ഡിഎംആർസി ജനറൽ മാനേജർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ ഒന്നാം ഘട്ടം, കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ, മംഗളൂരു–പനമ്പൂർ പാത ഇരട്ടിപ്പിക്കൽ, തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, കൊച്ചുവേളി, നേമം ടെർമിനലുകളുടെ നിർമാണം, കൊല്ലം മെമു ഷെഡ് വികസനം എന്നിവയ്ക്കു നേതൃത്വം നൽകി.
തിരുവനന്തപുരം, വർക്കല, കൊല്ലം, എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, കോഴിക്കോട് സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തേണ്ട പദ്ധതികൾക്കും ചുക്കാൻ പിടിച്ചു. കോയമ്പത്തൂർ– മംഗളൂരു മൂന്നും നാലും പാത ഷൊർണൂർ– നാഗർകോവിൽ മൂന്നാം പാത എന്നിവയുടെ സർവേക്കുള്ള അലൈൻമെന്റും തയാറാക്കിയാണു റെയിൽവേയിൽ നിന്നു പടിയിറങ്ങുന്നത്.
റെയിൽവേ ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച പുനലൂർ–ചെങ്കോട്ട േഗജ് മാറ്റ പദ്ധതി സാധ്യമാണെന്നു റിപ്പോർട്ട് നൽകി പദ്ധതി വീണ്ടെടുത്തതു ഷാജി സഖറിയായിരുന്നു. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ അനുമതി വൈകിയ സാഹചര്യത്തിൽ എറണാകുളം മുതൽ തുറവൂർ വരെ പദ്ധതിക്കായി പണം കലക്ടറേറ്റുകളിൽ കെട്ടിവയ്ക്കാനുള്ള നിർണായക തീരുമാനം അന്നത്തെ ജനറൽ മാനേജരായ ജോൺ തോമസും
ഷാജി സഖറിയയും ചേർന്നാണ് എടുത്തത്. 2010ൽ പ്രവർത്തന മികവിനുള്ള റെയിൽവേ മന്ത്രിയുടെ പുരസ്കാരം ലഭിച്ചു. പത്തനംതിട്ട കോന്നി വിളനിലത്ത് സഖറിയ വർഗീസിന്റെയും അച്ചാമ്മയുടെയും മകനാണ്. പരേതയായ ലത ഷാജി ഭാര്യയും സിയാന, ജോയൽ എന്നിവർ മക്കളുമാണ്.