
മഴ, കാറ്റ്: കുമ്പളത്ത് വ്യാപക നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളം ∙ 2 ദിവസമായി തുടരുന്ന മഴയിലും കാറ്റിലും കുമ്പളം പഞ്ചായത്തിൽ മരങ്ങൾ വീണ് വ്യാപക നാശം. ഒരു കുട്ടിക്ക് പരുക്ക്. ഒട്ടേറെ വീടുകൾക്കുള്ളിൽ വെള്ളം കയറി. കുമ്പളം 16–ാം വാർഡ് കരീത്രറോഡ് കായിപ്പുറത്ത് കേശവന്റെ വീട് മരം വീണു ഭാഗികമായി തകർന്നു. മേൽക്കൂരയിലെ ഓട് ദേഹത്തു വീണ് പേരക്കുട്ടി ഹാർദിക്ക് പരുക്കേറ്റു. ലക്ഷ്മീനാരായണ ടെംപിൾ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പൂതനാട്ട് ഉണ്ണിക്കൃഷ്ണന്റെ വീട്ടുവളപ്പിലെ മാവ് അടയ്ക്കാമരങ്ങൾ എന്നിവ വീണ് വീട് ഭാഗികമായി തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
പനങ്ങാട് കണ്ണന്തറ കെ.ആർ.ലൈജുവിന്റേതുൾപ്പെടെ ഒട്ടേറെ വീടുകൾക്കുള്ളിൽ വെള്ളം കയറി. ഗണപതി അമ്പലത്തിനു സമീപം വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്ത അംബേദ്കർ റോഡ് വെള്ളത്തിലായി. പനങ്ങാട് എൻഎം ജംക്ഷനിൽ സിമന്റ് കടയുടെ മുകളിലേക്ക് മരം വീണു. ചേപ്പനം ശ്രീനാരായണ റോഡ് കുറുന്തോടത്ത് ക്ഷേത്രത്തിനു സമീപം ആഞ്ഞിലി മരം കടപുഴകി വീണു. റോഡ് അടഞ്ഞു. 5 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പോസ്റ്റുകൾ വീടുകൾക്ക് മുകളിലേക്കു വീണു.
24 മണിക്കൂറിനു ശേഷമാണ് ഈ ഭാഗത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാടങ്ങൾ മണ്ണടിച്ചു നികത്തിയതോടെ കുമ്പളത്ത് റെയിൽവേ ട്രാക്കിനു പടിഞ്ഞാറു വശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. റെയിൽവേ സ്റ്റേഷൻ കരീത്ര റോഡിൽ 2 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. പോസ്റ്റുകൾ മാറ്റിയിടാൻ കോൺട്രാക്ടറെ കിട്ടാത്തത് പ്രതിസന്ധി ആയിട്ടുണ്ട്. പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.