
ഡിവൈഡർ മറിഞ്ഞുവീണുണ്ടായ അപകടം: കേസ് റജിസ്റ്റർ ചെയ്യാതെ പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കാലുകൾ ദ്രവിച്ച് അപകടകരമായിനിന്ന റോഡ് ഡിവൈഡർ മറിഞ്ഞുവീണു സ്കൂട്ടർ യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. ഇടപ്പള്ളി ജംക്ഷനിൽ ലുലു മാളിനു സമീപം കളമശേരി പൊലീസ് സ്ഥാപിച്ചിരുന്ന റോഡ് ഡിവൈഡറാണു റോഡിലേക്കു തെറിച്ചുവീണ് അപകടമുണ്ടായത്.അപകടത്തിൽ വാരിയെല്ല് ഒടിഞ്ഞു കരളിനു ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പറവൂർ ഗോതുരുത്തു സ്വദേശി സെബാസ്റ്റ്യൻ ബ്ലെയ്സ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. താടിയെല്ലിനു പൊട്ടലുണ്ടെന്നും മുൻനിരയിലെ അഞ്ചു പല്ലുകൾ നഷ്ടപ്പെട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
ഇതിനു മുൻപും ഇതേ ഡിവൈഡർ റോഡിലേക്കു തെറിച്ചുവീണിട്ടുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു. തലനാരിഴയ്ക്കാണു പലരും രക്ഷപ്പെട്ടത്. തിങ്കളാഴ്ച മഴയത്താണ് അപകടമുണ്ടായത്. ബന്ധുക്കൾ കളമശേരി പൊലീസിനോടു പരാതി പറഞ്ഞപ്പോൾ കാറ്റിലും മഴയിലും സംഭവിച്ച അപകടമായതിനാൽ കേസ് റജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ‘പ്രകൃതി ദുരന്തം’ റിപ്പോർട്ട് ചെയ്യേണ്ടതു കലക്ടറേറ്റിലെ ‘ഡിസാസ്റ്റർ മാനേജ്മെന്റ്’ വിഭാഗത്തിലാണെന്നും പറഞ്ഞു മടക്കി അയച്ചു. കളമശേരി പൊലീസിന്റെ പരിധിയിൽ നടന്ന റോഡപകടമായതിനാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടികൾക്കു വേണ്ടി സംഭവം പൊലീസിന്റെ ജനറൽ ഡയറിയിൽ (ജിഡി) ചേർക്കണമെന്ന ബന്ധുക്കളുടെ അഭ്യർഥനപോലും പൊലീസ് നിരസിച്ചു.