
ചിലവന്നൂർ കായൽ വികസനം കൊച്ചി നഗരത്തിനു വഴിത്തിരിവാകും; വെള്ളക്കെട്ട് ഒഴിവാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാട്ടുകാർ ഇതിനെ പുഴയെന്നും പുറത്തുള്ളവർ കായലെന്നും വിളിക്കും. എളംകുളം പാലത്തിനും ബണ്ട് റോഡ് പാലത്തിനും ഇടയിൽ ചിലവന്നൂർ കായലിന് 310 മീറ്റർ വരെ വീതിയുണ്ട്. വേമ്പനാട് കായലിലേക്കു തുറന്നുകിടക്കുന്ന ഇൗ ഭാഗത്താണു ചമ്പക്കര കനാൽ വന്നു ചേരുന്നത്. ഒരുകാലത്തു വിശാലമായ പൊക്കാളിപ്പാടങ്ങളായിരുന്നു ചിലവന്നൂർ പുഴയുടെ ഇരുകരയും. ബണ്ടിൽ നിന്ന് കലൂർ വരെ അതങ്ങനെ നീണ്ടുകിടക്കും. ആ വയലിനെ നെടുകെ മുറിച്ച് ഒരു മൺറോഡുണ്ടായിരുന്നു. ഇന്ന് അതു സഹോദരൻ അയ്യപ്പൻ റോഡ് എന്നറിയപ്പെടുന്നു. അതിലൂടെ മെട്രോയും കടന്നുപോകുന്നു.
കൃഷിയിടത്തിലേക്കു വേമ്പനാട് കായലിൽ നിന്ന് ഉപ്പുവെള്ളം കയറാതെ തടയാൻ പണ്ടു നിർമിച്ചതാണ് ബണ്ട്. ഇന്ന് അതൊരു റോഡാണ്. ബണ്ടിന്റെ തൂമ്പ് (ഷട്ടർ ) ഉണ്ടായിരുന്ന ഭാഗത്തു നിർമിച്ച പാലം വീണ്ടും പുനർനിർമിക്കുന്നു. കാഴ്ചകൾ ആസ്വദിക്കാനുള്ള ഗാലറി കൂടിയായിട്ടാണു പാലം പണിയുന്നത്. ഡിസംബറിൽ ഇതു പൂർത്തിയാവും. വർഷങ്ങൾക്കു മുൻപ്, എളംകുളം കായലിൽ ‘പത്മസരോവരം’ എന്ന പേരിൽ ഒരു ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ അവസാന ഘട്ടം വരെ എത്തിയതായിരുന്നു.
കൊൽക്കൊത്തയിലെ ‘രബീന്ദ്രസരോവരം’ പദ്ധതിയുടെ മാതൃകയിലായിരുന്നു ഇത്. ജിസിഡിഎയും കൊച്ചി കോർപറേഷനും കൂടി കൊണ്ടുവന്ന പദ്ധതി അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു. അതിനായി അനുവദിച്ച പണം മറ്റു വഴിയേ പോയി. കായൽ മത്സ്യത്തൊഴിലാളികളുടെ പേരിലായിരുന്നു എതിർപ്പെങ്കിലും അതിനു പിന്നിൽ മറ്റു പലരും ഉണ്ടായിരുന്നെന്നു സംശയമുയർന്നിരുന്നു. കായൽ ഡ്രജ് ചെയ്ത് അതിനു നടുവിൽ ദ്വീപുണ്ടാക്കി കഫറ്റേരിയ തുടങ്ങുക, കായലിൽ വാട്ടർ സ്പോർട്സ് ആരംഭിക്കുക, ഇരുവശവും വോക്വേ നിർമിക്കുക എന്നിവയായിരുന്നു പദ്ധതി.
എളംകുളം വാട്ടർ മെട്രോ ടെർമിനൽ
വൈറ്റില വാട്ടർ മെട്രോ ടെർമിനലിനേക്കാൾ തിരക്കുള്ള വാട്ടർ മെട്രോ ടെർമിനലാവും എളംകുളം മെട്രോ സ്റ്റേഷനോടു ചേർന്നു നിർമിക്കുന്നത്. വൈറ്റിലയിൽ നിന്നു കാക്കനാട്ടേക്കു മാത്രമാണ് ഇപ്പോൾ വാട്ടർ മെട്രോ സർവീസ് ഉള്ളത്. എളംകുളം വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നു കാക്കനാട്ടേക്കും സർവീസ് നടത്താം. ചമ്പക്കര കനാലിലൂടെ ഇതു വൈറ്റിലയിലെത്തി ആളെ കയറ്റി കാക്കനാടിനു പോകും.
കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ ഇപ്പോൾ 3 ബോട്ടുകൾ അടുക്കാനുള്ള സൗകര്യമേയുള്ളു. വാട്ടർ മെട്രോയെ ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാൻ എളംകുളം വാട്ടർ മെട്രോ ടെർമിനലിനു കഴിയും. കുമ്പളം, കുമ്പളങ്ങി, നെട്ടൂർ, പനങ്ങാട്, ചേപ്പനം ഭാഗങ്ങളിലേക്കു ഇവിടെനിന്നു വാട്ടർ മെട്രോ സർവീസുകൾ നടത്താം. വാട്ടർ മെട്രോ ടെർമിനലിനൊപ്പം ടൂറിസ്റ്റ് ബോട്ടുകൾക്കായി മറ്റൊരു ടെർമിനലും എളംകുളത്ത് ആരംഭിക്കാൻ കെഎംആർഎലിനു പദ്ധതിയുണ്ട്. ദേശീയ ജലപാത വഴി വേമ്പനാട് കായലിന്റെ ഏതു ഭാഗത്തേക്കും വൈക്കം, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലേക്കും ടൂറിസ്റ്റ് ബോട്ടുകൾ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാം.
ചെട്ടിച്ചിറ മുതൽ ബണ്ട് റോഡ് വരെ കായലിന് ഇരുവശത്തും വോക്വേ
പുതിയ പദ്ധതിയിൽ കായൽ നികത്തുന്നില്ല. മറൈൻഡ്രൈവിനേക്കാൾ, കൊച്ചിയുടെ ആകർഷണകേന്ദ്രമായി മാറും ചിലവന്നൂർ കായലും കരകളും. കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ കായൽ ഒന്നര മീറ്റർ ആഴത്തിൽ ഡ്രജ് െചയ്യും. ഇരുവശത്തെയും കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇത് ഒഴിപ്പിച്ചെടുത്തു ചെട്ടിച്ചിറ മുതൽ ബണ്ട് റോഡ് വരെ കായലിന് ഇരുവശത്തും 5.5 മീറ്റർ വീതിയിൽ മേൽക്കൂരയുള്ള വോക്വേ നിർമിക്കും. സുഭാഷ് ചന്ദ്രബോസ് റോഡിൽ ബോക്സ് കലുങ്ക് ആയ ചെറിയ പാലം പൊളിച്ച് 16 മീറ്റർ ഉള്ളളവുള്ള പാലം നിർമിക്കാൻ ടെൻഡർ ചെയ്തു. ഇതു പൂർത്തിയാവുമ്പോൾ തന്നെ ഇൗ ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരമാവും. കായൽ ഡ്രജിങ്ങിനുള്ള കരാർ ഉടൻ നൽകും. എളംകുളം കായലിൽ വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ബണ്ട് റോഡ് വീതികൂട്ടി തൈക്കൂടത്തേക്ക്, ദേശീയപാതയിലേക്ക് 200 മീറ്റർ
ബണ്ട് റോഡിലെ പാലം പൂർത്തിയാവുന്ന മുറയ്ക്ക് ബണ്ട് റോഡ് തൈക്കൂടം ഭാഗത്തേക്ക് ഇപ്പോഴുള്ളത്ര നീളത്തിൽ കെഎംആർഎൽ വീതികൂട്ടി വികസിപ്പിക്കും. ബണ്ട് റോഡ് ദേശീയപാതയിലേക്ക് എത്തിക്കാൻ 200 മീറ്റർ മതി. ഇൗ ഭാഗം വീതികൂട്ടി വികസിപ്പിക്കേണ്ട ഉത്തരവാദിത്തം ജിസിഡിഎക്കാണ്. ഇൗ റോഡ് പൂർത്തിയാവുന്നതോടെ മരട്, അരൂർ, തൃപ്പൂണിത്തുറ, കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു നഗരകേന്ദ്രത്തിലേക്കെത്താൻ എസ്എ റോഡിനു പകരം ബണ്ട് റോഡിലൂടെ യാത്ര ചെയ്യാം.
ചിലവന്നൂർ കായൽ വികസനം പൂർത്തിയാവുന്നതോടെ കലൂർ സ്റ്റേഡിയം മുതൽ ചിലവന്നൂർ വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാകും. സ്റ്റേഡിയം ഭാഗത്തുനിന്നുള്ള വെള്ളം ചിലവന്നൂർ കായലിൽ എത്തുന്നതു തടസ്സപ്പെടുത്തുന്നത് ചെട്ടിച്ചിറയിലെ ചെറിയ കലുങ്കാണ്. ഇത് വീതികൂട്ടുന്നതോടെ ഒഴുക്കു സുഗമമാകും. നഗരത്തിനു മറൈൻഡ്രൈവ് പോലെ വിശാലമായൊരു തുറന്ന ഇടം കിട്ടുമെന്നതാണു മറ്റൊരു ആകർഷകത്വം. പെഡൽ ബോട്ടുകളും വോക്വേയും ബണ്ട് റോഡ് പാർക്കും എല്ലാം ചേരുമ്പോൾ നഗരം കൂടുതൽ സുന്ദരിയാകും.