പെരുമഴയിലും ദാഹിച്ചു വലഞ്ഞ് മരട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരട് ∙ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലമായിട്ടും പെരുമഴയിലും ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ് മരട് നഗരസഭാ നിവാസികൾ. നെട്ടൂർ മരട് മേഖലയിലെ 15 ഡിവിഷനുകളിലാണ് വലിയ പ്രതിസന്ധി. ചില ഡിവിഷനുകളിലെ പൈപ്പുകളിൽ 2 ആഴ്ചയിൽ ഏറെയായി തുള്ളിവെള്ളം പോലും വരുന്നില്ല. പൈപ്പ് പൊട്ടി ജലം വ്യാപകമായി പാഴാകുന്ന വിരോധാഭാസമാണ് നിരത്തുകളിൽ.
പൊതു ടാപ്പുകളുടെ വെള്ളക്കരം മാത്രം മാസം 5 ലക്ഷം രൂപയാണ് നഗരസഭ അടയ്ക്കുന്നത്. എന്നിട്ടും പണം കൊടുത്ത് ടാങ്കർ ലോറിയിൽ ജലം വാങ്ങേണ്ട സ്ഥിതിയാണ്. ഇത് ഓഡിറ്റ് വിഭാഗത്തിന്റെ എതിർപ്പിനു വിധേയമാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. പരാതികളും ഏകാംഗ സമരങ്ങളും വെള്ളത്തിൽ വരച്ച വര പോലെയായതോടെ ജല അതോറിറ്റി തൃപ്പൂണിത്തുറ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നഗരസഭാധ്യക്ഷന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും പരിഹാരമായില്ല. ഇതോടെ നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ആർ.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാർ ഒറ്റക്കെട്ടായി എറണാകുളം ജല അതോറിറ്റി ചീഫ് എൻജിനീയറെ ഇന്നലെ 4 മണിക്കൂർ ഉപരോധിച്ചു.
2 ദിവസത്തിനകം പരിഹരിക്കാമെന്ന് ഉറപ്പ്
ഉയർന്ന പമ്പിങ് മർദം താങ്ങാനാവാതെ മരടിലെ പൈപ്പുകൾ വ്യാപകമായി പൊട്ടുകയാണെന്ന് അധികൃതർ പറഞ്ഞു. 19 ലീക്കുകളാണ് മരട് നഗരസഭാ പ്രദേശത്തെ പൈപ്പുകളിൽ കണ്ടെത്തിയിട്ടുള്ളത്. പരിഹരിക്കാനായി നിയോഗിച്ചിട്ടുള്ള ആളുകളെ കൂടാതെ കൂടുതൽ പേരെ ഉൾപ്പെടുത്താമെന്ന് ചീഫ് എൻജിനീയർ വി.കെ.പ്രദീപ് പറഞ്ഞു. 7 ഗ്രൂപ്പുകളായി തിരിഞ്ഞ് 2 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പും എൻജിനീയർ നൽകി. ഇതോടെയാണു സമരം അവസാനിച്ചത്.
പഴഞ്ചൻ പൈപ്പുകൾ മാറ്റുക മാത്രമാണ് ശാശ്വത പരിഹാരം. അമൃത് പദ്ധതിയിൽപെടുത്തി മരടിലെ ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ പറഞ്ഞു. പദ്ധതിക്ക് 1.73 കോടി രൂപയുടെ ഭരണ, സാങ്കേതിക അനുമതികൾ ലഭിച്ചിട്ടുണ്ട്. വെട്ടിപ്പൊളിക്കുന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനു 90.74 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതിക്കായി അമൃത് കോർ കമ്മിറ്റിയിൽ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.