
മഴയും അമിത വേലിയേറ്റവും; പൊക്കാളിക്കൃഷി പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ കനത്ത മഴയും അമിത വേലിയേറ്റവും ജില്ലയിൽ പൊക്കാളിക്കൃഷി വൻ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളം കവിഞ്ഞൊഴുകി പല പൊക്കാളിപ്പാടങ്ങളുടെയും ചിറ പൊട്ടിപ്പോയി. വെള്ളം വറ്റിച്ചു നിലമൊരുക്കി വിത്തു വിതച്ചിരുന്ന സമയത്താണു കാലാവസ്ഥ നാശം വിതച്ചത്. ഏഴിക്കരയിലെ സൗത്ത്, സെൻട്രൽ പൊക്കാളി പാടശേഖരങ്ങളിൽ ഉൾപ്പെടുന്ന 6 കെട്ടുകളുടെ പുറം ചിറകൾ പൊട്ടിയതിനെത്തുടർന്ന് 70 ഏക്കർ നെൽക്കൃഷി നശിച്ചു.
പൊട്ടിപ്പോയ പുറം ചിറകൾ പുനർനിർമിക്കാൻ വരുന്ന ലക്ഷങ്ങളുടെ ചെലവു കർഷകർക്കു താങ്ങവുന്നതല്ല. മുൻ വർഷങ്ങളിൽ അമിത വേലിയേറ്റത്തിൽ പുറംചിറ പൊട്ടി ഉണ്ടായ കൃഷിനാശത്തിനു യാതൊരു നഷ്ടപരിഹാരവും കർഷകർക്കു കിട്ടിയിട്ടില്ല. കാലാവസ്ഥയ്ക്ക് അനുസൃതമായ പൊക്കാളി കൃഷിയിൽ മാറ്റങ്ങൾ വേണമെന്ന ദീർഘകാലമായുള്ള കർഷകരുടെ ആവശ്യം പരിഗണിക്കാത്തതു മേഖലയുടെ തകർച്ചയ്ക്കു കാരണമാകുന്നു. ഉയർന്ന വേലിയേറ്റത്തെ പ്രതിരോധിക്കാൻ പുറംചിറകളുടെയും തൂമ്പുകളുടേയും ഉയരം ഒരു മീറ്റർ എങ്കിലും കൂട്ടണമെന്ന ആവശ്യവും പരിഗണിക്കാത്തത് പ്രതിസന്ധിക്കു കാരണമാണ്.
വരാപ്പുഴ, കോട്ടുവള്ളി, വൈപ്പിൻ, ചെല്ലാനം തുടങ്ങി ജില്ലയിൽ പൊക്കാളി കൃഷിയുള്ള വിവിധ മേഖലകളിൽ ഇതേ പ്രതിസന്ധിയുണ്ട്. കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി കൃഷി വകുപ്പു നഷ്ടപരിഹാരം നൽകണമെന്നു ജില്ലാ സംയുക്ത പൊക്കാളി പാടശേഖര സമിതി ഭാരവാഹികളായ കെ.എ.ജോസഫും കെ.എക്സ്.സെബാസ്റ്റ്യനും ആവശ്യപ്പെട്ടു.