
‘കുടുംബം മുടിയാതിരിക്കാൻ’ തൃപ്പൂണിത്തുറയിൽ ബോധവൽക്കരണ ചുമരെഴുത്തുമായി വിദ്യാർഥിനികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ ∙ ‘ ഇങ്ങള് ഫുഡ് കയിച്ചിട്ട് വേസ്റ്റ് കൊണ്ടോയി റോഡ് സൈഡിൽ ഇടര്ത് ട്ടോ, ഇട്ടാൽ പിഴയടച്ച് കുടുമ്മം മുടിയും – എന്ന് കോഴിക്കോട്ടുകാരി’. ബസ് സ്റ്റാൻഡിനു സമീപത്തെ ചുമരെഴുത്ത് കണ്ട് യാത്രക്കാർക്ക് പലർക്കും സംശയം. ഇതെന്ന സംഭവം? പിഴയടച്ച് കുടുംബം മുടിയുമോ…? വെള്ളിയാഴ്ച രാവിലെ മുതൽ ഇതു കണ്ടു പലരും എന്താണ് സംഭവം എന്നറിയാതെ കുഴങ്ങി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് മതിലെഴുത്തിനു പിന്നിലെ സംഭവം പുറത്തറിഞ്ഞത്.
ആർഎൽവി കോളജിൽ പഠിക്കുന്ന കോഴിക്കോട്ടുകാരിക്കു നഗരസഭ നൽകിയ ‘കനത്ത പിഴയുടെ’ കഥയുണ്ട് ഇതിനു പിന്നിൽ. കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാരിയായ വിദ്യാർഥിയുടെ സുഹൃത്ത് നോമ്പ് തുറക്കാൻ വേണ്ടി ഭക്ഷണം പുറത്തു നിന്നു വാങ്ങി. ഭക്ഷണത്തിന്റെ അവശിഷ്ടം അടങ്ങിയ കവർ റൂമിൽ തന്നെയായിരുന്നു വച്ചത്. ഭക്ഷണം വാങ്ങിയ സുഹൃത്ത് പിന്നീട് നാട്ടിലേക്കു പോയി. എന്നാൽ ഭക്ഷണത്തിന്റെ അവശിഷ്ടം അടങ്ങിയ കവർ മുറിയിൽ തന്നെ ഇരുന്നതിനാൽ ഇവർ കവർ എടുത്തു അന്ധകാരത്തോടിനു സമീപം മറ്റു മാലിന്യങ്ങൾ കൂടി കിടന്ന ഭാഗത്തു കളഞ്ഞു.
എന്നാൽ അന്നായിരുന്നു സിപിഎം പ്രവർത്തകർ ഇവിടം വൃത്തിയാക്കാൻ എത്തിയത്. ഇവർ മാലിന്യങ്ങൾ നീക്കുന്നതിനിടെ കവറിൽ നിന്ന് വിദ്യാർഥികളുടെ വിലാസം അടങ്ങിയ കുറിപ്പ് ലഭിച്ചു. തുടർന്നു സിപിഎം പ്രവർത്തകർ നഗരസഭാധികൃതർക്ക് ഇവ കൈമാറി. അന്വേഷണത്തിനൊടുവിൽ കവർ കളഞ്ഞത് തങ്ങളാണ് എന്നു വിദ്യാർഥികൾ സമ്മതിച്ചു. നഗരസഭ ഇവർക്ക് പിഴയുമിട്ടു. ‘കനത്ത പിഴ തന്നെ’ വിദ്യാർഥികളായ തങ്ങളുടെ കയ്യിൽ ഇത്രയും രൂപ എടുക്കാൻ ഇല്ലെന്ന് അധികൃതരോടു പറഞ്ഞെങ്കിലും ആദ്യം പിഴ ഒഴിവാക്കാൻ അധികൃതർ തയാറായില്ല.
കലാകാരന്മാരായ ഇവർ പിഴ തുകയ്ക്കു ആനുപാതികമായി നഗരത്തിൽ ബോധവൽക്കരണ ചുമരെഴുത്ത് നടത്തിയാൽ മതിയെന്നു നഗരസഭ സെക്രട്ടറി അനുവാദം നൽകിയതോടെയാണ് കഴിഞ്ഞ ദിവസം രാത്രി തന്നെ ഇവർ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മതിലിൽ ബോധവൽക്കരണ വാക്കുകൾ എഴുതിയത്. ഇനി വഴിയിൽ ഒരിക്കലും മാലിന്യം തള്ളല്ലെന്ന് വിദ്യാർഥിനികൾ തറപ്പിച്ചു പറഞ്ഞു.