കാക്കനാട്ട് വൈദ്യുതി പ്രതിസന്ധി രൂക്ഷം; വൈദ്യുതി മുടങ്ങുന്നത് പതിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട്∙ ഐടി മേഖലയും ജില്ലാ ഭരണ കേന്ദ്രവുമായ കാക്കനാട്ട് വൈദ്യുതി പ്രതിസന്ധി രൂക്ഷം. അടിക്കടി വൈദ്യുതി മുടങ്ങുന്നതും പരിഹരിക്കാൻ മണിക്കൂറുകളെടുക്കുന്നതും പതിവ്. ഇൻഫോപാർക്ക്, സ്മാർട്സിറ്റി, കലക്ടറേറ്റ്, ഒട്ടേറെ മറ്റു വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സെക്ഷൻ പരിധിയിൽ 42,300 ഉപയോക്താക്കൾ നിലവിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സെക്ഷനുകളിൽ ഒന്നാണിത്.
വൈദ്യുതി മുടങ്ങിയാൽ വൻകിട സ്ഥാപനങ്ങളിൽ ബദൽ സംവിധാനങ്ങളുണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങളും വ്യാപാരികളും ഗാർഹിക ഉപയോക്താക്കളുമാണ് വലയുന്നത്. മഴക്കാലമായതോടെ വൈദ്യുത തകരാർ വ്യാപകമായി. എല്ലായിടത്തും ഓടിയെത്താനുള്ളത്ര ജീവനക്കാർ സെക്ഷനിൽ ഇല്ല. ഉള്ള ജീവനക്കാരാണ് ഓടിക്കിതച്ച് അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപിക്കൽ വൈകുന്നു. പ്രതിസന്ധി രൂക്ഷമാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ വൈദ്യുത മന്ത്രിക്കു കത്തു നൽകി.
2 സബ് എൻജിനീയർമാർ, 3 ഓവർസിയർമാർ, 4 ലൈൻമാൻമാർ, 3 വർക്കേഴ്സ് എന്നീ തസ്തികകൾ കൂടുതലായി അനുവദിച്ച് അടിയന്തരമായി നിയമനം നടത്തണം. നിത്യേനെയെന്നോണം ഇവിടെ ഉപയോക്താക്കളുടെ എണ്ണം കൂടി വരുന്നു. ഇതിനനുസരിച്ചുള്ള അംഗബലം സെക്ഷൻ ഓഫിസിൽ ഇല്ല. വൈദ്യുതി സെക്ഷൻ പരിധി രണ്ടായി വിഭജിക്കുകയും അവിടങ്ങളിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്താലേ പ്രശ്നം പൂർണമായി പരിഹരിക്കാനാകൂയെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.