
കറുകുറ്റി മുതൽ അങ്കമാലി വരെ ടാറിങ് തകരാറുകളും വെള്ളക്കെട്ടും; ദേശീയപാതയിൽ അപകടാവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി∙ ദേശീയപാതയിൽ കറുകുറ്റി മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് ടാറിങ് തകരാറുകൾ മൂലം അപകടാവസ്ഥ. ടാറിങ് ഉരുണ്ടുകൂടി രൂപപ്പെട്ട മുഴകളും വെള്ളക്കെട്ടും അപകടസാധ്യത വർധിപ്പിക്കുന്നു. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. എളവൂർ കവലയ്ക്കു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതക്കാലിലേക്ക് ഇടിച്ചു കയറി കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ ജ്യോതിരാദിത്യ മരിച്ചു. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു യാത്രക്കാരൻ.
ടാറിങ് ഉരുണ്ടുകൂടിയുള്ള മുഴയിൽ കയറി ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുമ്പോൾ സമീപത്തു കൂടി പാഞ്ഞുപോകുന്ന പല വാഹനങ്ങളിലും ഇടിക്കുന്നു. കറുകുറ്റി മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് പെട്ടെന്നു ശ്രദ്ധയിൽ പെടാൻ സാധിക്കാത്ത തരത്തിലാണ് ഇത്തരം ടാറിങ് തകരാറുകൾ ഉള്ളത്. ഇടതുവശം ചേർന്നു പോയ ബൈക്കാണ് അപകടത്തിൽ പെട്ടത്. രാത്രികാലത്തെ വെളിച്ചക്കുറവും മഴയും അപകടസാധ്യത കൂട്ടുന്നു.
റോഡിൽ കറുകുറ്റി കൺവൻഷൻ സെന്ററിനു സമീപത്തെ യു ടേണിലും എളവൂർ കവലയിലും കരയാംപറമ്പ് പാലത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ആദ്യമായി ഈ വഴിയിലൂടെ വരുന്ന യാത്രക്കാർ വെള്ളക്കെട്ടിൽപെട്ട് അപകടത്തിൽപെടും. കറുകുറ്റിയിലും എളവൂർ കവലയിലും കാനയിലൂടെ നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. പ്രധാന റോഡിൽ നിന്നു വെള്ളം ഒഴുകി സർവീസ് റോഡും വെള്ളക്കെട്ടിലാകുന്നു.
സർവീസ് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാറുണ്ട്. കറുകുറ്റി മുതൽ അങ്കമാലി വരെ ദേശീയപാതയുടെ ഇരുവശങ്ങളിലെയും കാനകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കാനകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കരയാംപറമ്പ് പാലത്തിൽ നിന്നു പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നില്ല.