
യുകെയിൽ നിന്ന് കൊച്ചിയിൽ എത്താൻ 63 മണിക്കൂർ: വിമാനം വൈകാൻ കാരണങ്ങൾ പലത്; ആകെ വലഞ്ഞ് മലയാളി കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ യുകെയിലെ ബർമിങ്ങാമിൽ നിന്നു വിമാനത്തിൽ കൊച്ചിയിലെത്താൻ മലയാളി കുടുംബത്തിനു ചെലവിടേണ്ടിവന്നതു 63 മണിക്കൂറിലധികം. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണു മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയർഇന്ത്യ വിമാനത്തിൽ ന്യൂഡൽഹിയിലേക്കു പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകൻ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായർ രാവിലെ 10.55 നു ന്യൂഡൽഹിയിലെത്തി അവിടെ നിന്നു കണക്ഷൻ ഫ്ലൈറ്റിൽ കൊച്ചിയിലേക്കു വരാനായിരുന്നു പദ്ധതി. എന്നാൽ ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഇന്നലെ ഉച്ചയ്ക്കു 12ന്.
ഞായർ രാവിലെ 6ന് ഇവർ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളിൽ പറക്കുമ്പോൾ ബോംബു ഭീഷണിയുണ്ടായി. വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണി. വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി. കാബിൻ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരെയും അന്നു വൈകിട്ടു വരെ ടെർമിനലിൽ ഇരുത്തി. ബോംബ് പരിശോധന പൂർത്തിയാക്കി രാത്രിയോടെ എല്ലാവരെയും സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിങ്കൾ രാവിലെ 5 മണിയോടെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കൽക്കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ന്യൂഡൽഹിയിൽ എത്തിയത് രാത്രി 7.10ന്.
രാത്രി 8.10നായിരുന്നു ഇവർക്ക് കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ്. ഇമിഗ്രേഷൻ നടപടികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയപ്പോഴേക്കും ഈ വിമാനം പുറപ്പെട്ടിരുന്നു. വീണ്ടും ഹോട്ടൽ താമസം ഏർപ്പാടാക്കിയ എയർഇന്ത്യ, ചൊവ്വാഴ്ച രാവിലെ 5നുള്ള കൊച്ചി വിമാനത്തിൽ ഇവരെ കയറ്റിവിട്ടു. രാവിലെ 8.10നു കൊച്ചി വിമാനത്താവളത്തിനു മുകളിൽ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ കഴിയാതെ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചു വിട്ടു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ സാധാരണ ഈ യാത്രയ്ക്കു ചെലവിടുന്ന 15–20 മണിക്കൂറിനു പകരം ജിജോയും കുടുംബവും ചെലവിട്ടത് 63 മണിക്കൂറും 45 മിനിറ്റും.