
ഭീതിയായ് പെയ്യുമോ കാലവർഷം? തീരസംരക്ഷണത്തിനായി കടലിലിറങ്ങി സമരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണമാലി ∙ കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കണ്ണമാലി – ചെറിയകടവ് കടലോരത്തെ ജനങ്ങൾ ഭീതിയിലാണ്. മഴക്കാലത്തിനു മുന്നോടിയായി കടലോരത്ത് ഒരുക്കേണ്ട താൽക്കാലിക സുരക്ഷ പോലും ഇതുവരെ ഒരുക്കാത്തതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. പുത്തൻതോട് മുതൽ വടക്കോട്ടുള്ള മേഖലകളായ കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ പല ഭാഗത്തും വർഷങ്ങളായി കടൽഭിത്തി തകർന്നു കിടക്കുകയാണ്. ചിലയിടത്തു പേരിനു പോലും കല്ലുകൾ ഇല്ല. ഭിത്തിയുടെ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ശക്തമായ കടൽക്കയറ്റമാണു ഉണ്ടാകുന്നത്. കണ്ണമാലി ശ്രീരാമ ക്ഷേത്രത്തിന് സമീപത്തെ അവസ്ഥ ദയനീയമാണ്. പുത്തൻതോട് മുതൽ വടക്കോട്ടുള്ള കടലോരത്തു ടെട്രാപോഡ് ഉപയോഗിച്ചുള്ള ഭിത്തി നിർമാണം ആരംഭിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. എഡിബി ലോൺ ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
മുൻ വർഷങ്ങളിൽ കാലവർഷത്തെത്തുടർന്നു മണ്ണുമാന്തി യന്ത്രം എത്തിച്ചു കടലോരത്തു മണൽവാടയും ജിയോ ബാഗുകൾ ഉപയോഗിച്ചു താൽക്കാലിക ഭിത്തിയും ഒരുക്കിയിരുന്നു. എന്നാൽ, ഇക്കുറി അതുപോലും നടന്നിട്ടില്ല. ഇതോടെ, നാട്ടുകാർ തന്നെ സ്വന്തം നിലയ്ക്കു പ്രതിരോധം ഒരുക്കാൻ തുടങ്ങി. എന്നിട്ടും അധികൃതർ ചെറുവിരൽ പോലും അനക്കുന്നില്ല.
തീരസംരക്ഷണത്തിനായി കടലിലിറങ്ങി സമരം
തീരസംരക്ഷണവുമായി ബന്ധപ്പെട്ടു സർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ പുത്തൻതോട് ബീച്ചിൽ നാളെ കടലിലിറങ്ങി സമരം സംഘടിപ്പിക്കുമെന്ന് കൺവീനർ വി.ടി.സെബാസ്റ്റ്യൻ അറിയിച്ചു. ഏപ്രിൽ 11നു ജനകീയവേദി നടത്തിയ കലക്ടറേറ്റ് മാർച്ചിനെ തുടർന്ന് മേയ് 15നു മുൻപ് താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നു കലക്ടർ സമരക്കാർക്കു ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഈ ജോലികൾ ആരംഭിച്ചിട്ട് പോലുമില്ലെന്ന് വി.ടി.സെബാസ്റ്റ്യൻ പറഞ്ഞു.