
ഗവർണറുടെ സന്ദർശനം തുണയായി; ആഡംബര കാറിന്റെ അവശിഷ്ടങ്ങൾക്ക് 5 മാസത്തിനു ശേഷം മോചനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ കുസാറ്റ് ക്യാംപസ് റോഡിൽ കത്തിക്കരിഞ്ഞ കാറിന്റെ ഭാഗങ്ങൾ 5 മാസത്തിനു ശേഷം ‘നഷ്ടപരിഹാരം’ ഈടാക്കാതെ തന്നെ ഉടമയ്ക്ക് സർവകലാശാല വിട്ടുകൊടുത്തു. ഇതിനു നിമിത്തമായത് ഇന്നു നടക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ സന്ദർശനവും. കഴിഞ്ഞ ജനുവരി 22ന് ഉച്ചയ്ക്ക് 2.30നാണ് കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനു സമീപം ഓട്ടത്തിനിടയിൽ ആഡംബര കാർ കത്തിയമർന്നത്.
കത്തിയ കാറിന്റെ ഭാഗങ്ങൾ ക്യാംപസിൽ നിന്നു നീക്കം ചെയ്യാൻ ക്രെയിനും മറ്റ് ഉപകരണങ്ങളുമായി ഉടമയെത്തിയപ്പോൾ തങ്ങളുടെ റോഡ് ഭാവിയിൽ തകർന്നേക്കാമെന്നും നഷ്ടപരിഹാരം നൽകാതെ കാറിന്റെ ഭാഗങ്ങൾ കൊണ്ടുപോകാനാവില്ലെന്നും കുസാറ്റിന്റെ എൻജിനീയറിങ് വിഭാഗം നിലപാടെടുത്തു. 24,000 രൂപയാണു സർവകലാശാല നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ഇതിനെതിരെ വിമർശനമുയർന്നെങ്കിലും കുസാറ്റ് നിലപാട് മാറ്റിയില്ല. നഷ്ടപരിഹാരം നൽകി വാഹനത്തിന്റെ ഭാഗങ്ങൾ നീക്കുന്നില്ലെന്നും അപകടത്തിന്റെ ഓർമയായി വാഹനം അവിടെ കിടക്കട്ടെയെന്നും ഉടമയും തീരുമാനിച്ചു.കുസാറ്റിലെ ബിരുദ സമർപ്പണത്തിനു ഗവർണർ കടന്നുപോകേണ്ട വഴിയിലാണ് കാറിന്റെ ഭാഗങ്ങൾ കിടന്നിരുന്നത്.
ഇത് ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായതിനാൽ വെള്ളിയാഴ്ച കാറുടമയെ വിളിച്ചു നഷ്ടപരിഹാരം വേണ്ടെന്നും കാറിന്റെ ഭാഗങ്ങൾ എത്രയും വേഗം നീക്കിത്തരണമെന്നും അഭ്യർഥിക്കുകയായിരുന്നു. തുടർന്നു രാത്രിയിൽ കാറിന്റെ ഭാഗങ്ങൾ കുസാറ്റ് ക്യാംപസിൽ നിന്ന് മാറ്റി. കാറെടുക്കാൻ വന്ന വർക്ഷോപ്പുടമയിൽ നിന്നു കാർ നീക്കുന്നതിനുള്ള അഭ്യർഥനയും സർവകലാശാല അധികൃതർ എഴുതിവാങ്ങി.