
സമരം ജയിച്ചു; രണ്ട് അടിപ്പാത നിർമിക്കാമെന്നു ദേശീയപാത അധികൃതർ രേഖാമൂലം ഉറപ്പു നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരാപ്പുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കൂനമ്മാവിൽ രണ്ട് അടിപ്പാതകൾ ആവശ്യപ്പെട്ടു 200 ദിവസമായി നടത്തിയ ജനകീയ സമരം വിജയം കണ്ടു. കൂനമ്മാവിൽ രണ്ടു അടിപ്പാതകൾ നിർമിക്കാമെന്നും സർവീസ് റോഡിന്റെ വീതി സംബന്ധിച്ചു പരിശോധന നടത്താമെന്നും ദേശീയപാത അധികൃതർ സമരസമിതി നേതാക്കൾക്കു കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ രേഖാമൂലം ഉറപ്പു നൽകി. ജില്ലയിലെ തിരക്കേറിയ സ്ഥലമായ കൂനമ്മാവിൽ മതിയായ യാത്ര സൗകര്യം ഒരുക്കാൻ രണ്ടു അടിപ്പാതകൾ നിർമിക്കണമെന്നു ആവശ്യപ്പെട്ടാണു 200 ദിവസങ്ങളായി റിലേ സത്യഗ്രഹ സമരം നടക്കുന്നത്. കോട്ടുവള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമര സമിതിയാണു സമരത്തിനു നേതൃത്വം നൽകിയത്.
കൂനമ്മാവിൽ 1.2 കിലോമീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാമെന്നായിരുന്നു ദേശീയപാത അധികൃതർ ആദ്യം ഉറപ്പ് നൽകിയിരുന്നത്. എന്നാൽ കൂനമ്മാവ് രണ്ടായി വിഭജിച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളാണു നിലവിൽ നടക്കുന്നതെന്നു സമരസമിതി അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു.അഞ്ചിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിശുദ്ധ ചാവറയച്ചന്റെ തീർഥാടന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കൂനമ്മാവിൽ അശാസ്ത്രീയമായി റോഡ് നിർമിക്കുന്നതു ഭാവിയിൽ വലിയ പ്രതിസന്ധികൾക്കു ഇടയാക്കുമെന്നാണു സമരക്കാരുടെ വാദം.
റോഡിന്റെ ഇരുവശങ്ങളിലും കണ്ടെയ്നർ യാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കു വരുന്ന വാഹനങ്ങൾക്കു കടന്നു പോകാൻ പോലും കഴിയാത്ത തരത്തിലാണു നിലവിൽ സർവീസ് റോഡ് നിർമാണം നടക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ദേശീയപാത അധികൃതർക്കും ജനപ്രതിനിധികൾക്കും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു ദേശീയപാത വികസനത്തിന്റെ ചുമതലയുള്ള പ്രൊജക്ട് ഡയറക്ടർ ഓഫിസിൽ ചർച്ച നടത്തിയത്.
ഇതുസംബന്ധിച്ചുള്ള സാങ്കേതിക നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നു അധികൃതർ ഉറപ്പു നൽകിയതായി സമര സമിതി കോർ കമ്മിറ്റി സെക്രട്ടറി ടോമി ചന്ദനപ്പറമ്പിൽ പറഞ്ഞു. കെ.സോമനാഥൻ നായർ, വി.എച്ച്.ജമാൽ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ബ്രദർ അമൽ, കെ.എസ്.വിനോഷ്, ഷാരോൺ പനയ്ക്കൽ, ഫാ.മാർട്ടിൻ മുണ്ടാടൻ, തമ്പി മേനാച്ചേരി, സാബു തദേവൂസ്, വി.ജി.സുരേഷ്, സിസ്റ്റർ ജയ ജോസ്, ഡോ.ഡീൻ റോയ്, ഷിബു ജോസഫ്, ടി.പ്രവീൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.