
കടൽക്ഷോഭവും മഴയും തീയും കുറഞ്ഞു; ദൗത്യസംഘം‘ തീക്കപ്പലിൽ’: പരിശോധനകൾക്ക് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കടൽക്ഷോഭവും മഴയും തീയും കുറഞ്ഞതോടെ ‘തീക്കപ്പൽ’ വാൻ ഹയി 503ൽ പ്രവേശിച്ചു സ്ഥിതിഗതികൾ വിലയിരുത്താനും തീ പൂർണമായും കെടുത്താനുമുള്ള ശ്രമങ്ങൾക്കു തുടക്കം. ഇതിനുള്ള 13 അംഗ അഗ്നിരക്ഷാ ദൗത്യ സംഘവുമായി ഓഫ്ഷോർ വാറിയർ എന്ന ടഗ് കപ്പലിന് അരികിലെത്തി. ഫിലിപ്പീൻസിൽ നിന്നെത്തിയ ഇവരിൽ ചിലർ ഇന്നലെ വാൻഹയിയിൽ ഇറങ്ങി പരിശോധന നടത്തി. കപ്പലിലേക്കു പോർട്ടബിൾ ജനറേറ്ററുകൾ എത്തിച്ച് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തീ പൂർണമായും കെടുത്താനുള്ള ശ്രമം ഇന്നു നടക്കും.
വാൻ ഹയിയെ കെട്ടി നിർത്തിയിരുന്ന ഇരുമ്പുവടം ബോക്ക വിങ്ങർ എന്ന ടഗ് ഇന്നലെ ഓഫ്ഷോർ വാറിയറിനു കൈമാറിയിട്ടുണ്ട്. ഇന്ധനവും ഭക്ഷണ സാമഗ്രികളും സംഭരിച്ചു കൊച്ചി തുറമുഖത്തു നിന്ന് ഇന്നലെ വൈകിട്ടാണ് ഓഫ് ഷോർ വാറിയർ മടങ്ങിയെത്തിയത്. നിലവിൽ കൊച്ചി തീരത്തു നിന്ന് 75 നോട്ടിക്കൽ മൈൽ (139 കിലോമീറ്റർ) അകലെയാണു വാൻ ഹയി കപ്പൽ.കപ്പലിലെ തീ ഏറക്കുറെ അണഞ്ഞു. ചില ഭാഗങ്ങളിൽ നിന്നു പുക ഇപ്പോഴും വമിക്കുന്നുണ്ട്. തീ പടർന്ന ഭാഗത്തെ കപ്പലിന്റെ ഉറപ്പു സംബന്ധിച്ചു മാത്രമാണു നിലവിലെ ആശങ്ക എന്ന് ഡിജി ഷിപ്പിങ് അധികൃതർ വ്യക്തമാക്കുന്നു.
തീ അണച്ചാൽ വാൻ ഹയിയെ എത്തിക്കാനുള്ള ‘പോർട്ട് ഓഫ് റെഫ്യൂജ്’ ആയി ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തിനു പ്രഥമ പരിഗണന നൽകിയേക്കും. വാൻ ഹയി ലൈൻസിനു ഹമ്പൻതോട്ട തുറമുഖവുമായി കാലങ്ങളായുള്ള വാണിജ്യ ബന്ധവും താരതമ്യേന കുറഞ്ഞ ദൂരവുമാണു മുൻപു പരിഗണിച്ചിരുന്ന ദുബായിലെ ജബൽ അലി തുറമുഖത്തിനു പകരം ഇവിടം പരിഗണിക്കാൻ കാരണം. ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്നു ഹോർമുസ് കടലിടുക്ക് പ്രശ്നബാധിതമായതും മറ്റൊരു കാരണമാണ്.
എന്നാൽ ശ്രീലങ്കൻ അധികൃതരിൽനിന്ന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. കപ്പലിനെ ദീർഘദൂരം കെട്ടിവലിച്ചു നീക്കാനുള്ള ശേഷിയുള്ള രണ്ടു ടഗുകൾ സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയിലാണ്. കപ്പലിലെ സ്ഫോടനത്തെ തുടർന്നു കാണാതായ 4 േപർക്കു വേണ്ടിയുള്ള തിരച്ചിൽ രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരം അവസാനിപ്പിച്ചു. കുറച്ചു ദിവസം മുൻപ് അർത്തുങ്കൽ തീരത്തടിഞ്ഞ മൃതദേഹം കാണാതായ ഇന്തൊനീഷ്യൻ ജീവനക്കാരന്റേതാകാൻ സാധ്യതയുണ്ടെന്നാണു ലോക്കൽ പൊലീസ് അറിയിച്ചിട്ടുള്ളത്.