
ജീവിതം വെള്ളക്കെട്ടിൽ; ചെങ്ങൽ ഭാഗത്ത് റോഡുകളും വെങ്ങോലക്കുടി ഭാഗത്ത് വീടുകളും വെള്ളക്കെട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമ്പാശേരി ∙ കനത്ത മഴയിൽ നെടുമ്പാശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വെങ്ങോലക്കുടി ഭാഗത്ത് പത്തോളം വീടുകൾ വെള്ളക്കെട്ടിൽ. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടിന് പുറത്തേയ്ക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മഴ തോർന്നാലും ഏതാനും ദിവസങ്ങൾ കൂടി വെള്ളക്കെട്ട് ഉണ്ടാകും. പത്തു വർഷത്തോളമായി മഴക്കാലത്ത് ഇതാണ് ഇവിടത്തെ അവസ്ഥ. ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികൃതരോടും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
കാഞ്ഞൂർ∙ പഞ്ചായത്തിലെ 2–ാം വാർഡിൽ ചെങ്ങൽ ഭാഗത്തുള്ള ഇടറോഡുകൾ വെളളക്കെട്ടിലായി. ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം കെട്ടും. കാലവർഷം തുടങ്ങിയതോടെ റോഡുകളിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയായി. വെള്ളം ഇറങ്ങുമ്പോൾ ചെളിക്കെട്ടാകും. യൂണിഫോമിട്ടു സ്കൂളിൽ പോകുന്ന വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് വെള്ളക്കെട്ടിലേക്കാണ്. വെള്ളം ഒഴുകിപ്പോകാൻ മാർമില്ലാത്തതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം.
പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഈ റോഡുകൾ, റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് കാലങ്ങളായി. പലപ്പോഴായി ചെയ്ത ടാറിങ്ങുകൾ അടുക്കുകളായി പൊളിഞ്ഞ് റോഡിന്റെ അടിഭാഗം കാണാം. ഇതിനു പുറമേയാണ് ജലജീവൻ പദ്ധതിക്കായി റോഡുകൾ കുത്തിപ്പൊളിച്ച് കുളമാക്കിയത്. റോഡ് പൊളിച്ചിടത്ത് വീണ്ടും ടാറിങ് നടത്താത്തതു മൂലമാണ് റോഡിൽ ചെളിക്കെട്ടുണ്ടാകുന്നത്. കുത്തിപ്പൊളിച്ച കുറെ സ്ഥലങ്ങളിൽ നാട്ടുകാരാണ് കുഴിയടച്ചത്. ശാസ്ത്രീയമായ രീതിയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.