
റോഡിൽ നിറയെ കുഴികൾ, സ്ലാബുകൾ തകർന്ന് കാനകൾ; കൂനമ്മാവിൽ അപകടക്കെണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരാപ്പുഴ ∙ ഒരുവശത്തു കാനയുടെ മുകളിൽ നിന്നു തകർന്ന് അപകടകരമായി താഴേക്കു കിടക്കുന്ന സ്ലാബുകൾ.. മറുവശത്തു റോഡിനോടു ചേർന്നുള്ള വലിയ ഗർത്തങ്ങൾ..ദേശീയപാതയിൽ തിരക്കേറിയ സ്ഥലമായ കൂനമ്മാവിലാണ് അപകടം മുന്നിൽ കണ്ടുള്ള വാഹന യാത്ര. ഇതിലൂടെ കടന്നു പോകുന്ന വാഹന യാത്രികർ ഭാഗ്യം കൊണ്ടാണു പലപ്പോഴും അപകടത്തിൽപെടാതെ രക്ഷപ്പെടുന്നത്.
കൂനമ്മാവ് ചിത്തിര കവലയിലും സമീപത്തുമാണു രാത്രി യാത്ര ദുരിതമായിരിക്കുന്നത്. ചിത്തിര കവലയിൽ പറവൂർ ഭാഗത്തേക്കു പോകുന്ന സ്റ്റോപ്പിനോടു ചേർന്നാണു റോഡരികത്തു വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കുഴിയിൽ വീണു തെറിച്ചു പോയ യാത്രികനെ അബോധാവസ്ഥയിലാണു കണ്ടെത്തിയത്. എതിരെ വരുന്ന വലിയ വാഹനങ്ങളുടെ വെളിച്ചം മൂലം കുഴികൾ കാണാതെയാണു അപകടങ്ങൾ സംഭവിക്കുന്നത്. രാത്രി ഇവിടെ മതിയായ വെളിച്ചം ഇല്ലാത്തതും പ്രശ്നമാണ്.
എതിർവശത്തുള്ള കാനയുടെ സ്ലാബ് ഇളകി മാറി താഴേക്കു കിടക്കുകയാണ്. ഇവിടെയും അപകടം പതിവാണെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കാറും ഓട്ടോയും കൂട്ടിയിടിച്ചതിനെ തുടർന്നു മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കു രൂപപ്പെട്ടു.അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിശുദ്ധ ചാവറ തീർഥാടന കേന്ദ്രം, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കൂനമ്മാവിൽ സുരക്ഷിത ഗതാഗതം ഒരുക്കാൻ ദേശീയപാത അധികൃതർക്കും ജില്ലാ ഭരണകൂടത്തിനും സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മഴ ആരംഭിച്ചതോടെ സർവീസ് റോഡുകളിൽ ചെളി നിറഞ്ഞതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ കാൽനട യാത്രികർക്കു കടന്നു പോകാൻ കഴിയാത്തതും ദുരിതം വർധിപ്പിക്കുന്നു.