തൃപ്പൂണിത്തുറ ∙ മൈതാനത്ത് എതിരാളികളെ തടഞ്ഞുനിർത്തുന്ന ‘സ്റ്റോപ്പർ ബാക്കാ’ യിട്ടായിരുന്നു തുടക്കം. രാഷ്ട്രീയ കളിക്കളത്തിലും ആ പോരാട്ടവീര്യം കൈവിടാതെ 35 വർഷം ഓടിത്തീർത്ത കെ.
ബാബു ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു പടിയിറങ്ങുന്നു. അങ്കമാലി നഗരസഭയുടെ പ്രഥമ അധ്യക്ഷനിൽ നിന്ന് മന്ത്രിപദവി വരെ എത്തിയ ആ രാഷ്ട്രീയ ജീവിതം ഒരു പാഠപുസ്തകമാണ്.
ഇനിയൊരു അങ്കത്തിനില്ലെന്നു പ്രഖ്യാപിച്ച കെ. ബാബു മനോരമയുമായി സംസാരിക്കുന്നു….
യുഡിഎഫ് വിജയത്തിനായി സജീവമാകും ഇനി വിശ്രമിക്കാനല്ല ഉദ്ദേശം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാകും.
തൃപ്പൂണിത്തുറയിൽ പാർട്ടി ആരെ നിശ്ചയിച്ചാലും അവരുടെ വിജയത്തിനായി നൂറു ശതമാനം ആത്മാർഥതയോടെ ഞാൻ രംഗത്തുണ്ടാകും. പാർട്ടിയിലെ ദേശീയ, സംസ്ഥാന നേതാക്കൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, പലയിടത്തും ഓടിയെത്താൻ ആരോഗ്യം അനുവദിക്കുന്നില്ല.
രാഷ്ട്രീയത്തിലെ ‘ബാബു ശൈലി’
എന്റെ രാഷ്ട്രീയ ശൈലി രൂപപ്പെടുത്തിയതിൽ മുൻ കേന്ദ്രമന്ത്രി എ.സി.ജോർജിന് വലിയ പങ്കുണ്ട്. 1970ൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ കൂടെ താമസിച്ച ആ 3 മാസമാണ് എന്നെ സ്വാധീനിച്ചത്.
എംപിയും മന്ത്രിയുമായിരുന്നിട്ടും ഡൽഹിയിലെ പാൻ കച്ചവടക്കാർക്കു പോലും പ്രിയങ്കരനായിരുന്നു അദ്ദേഹം. ആ ജനകീയ ശൈലിയാണു ഞാൻ എന്റെ ജീവിതത്തിലും പകർത്തിയത്.
യുവ എംഎൽഎമാർ പലപ്പോഴും എന്നോട് ഈ രഹസ്യം ചോദിക്കാറുണ്ട്. ഞാൻ അവർക്ക് നൽകുന്ന മറുപടി ഒന്നാണ് – എന്നും ഒരു സ്ഥാനാർഥിയെപ്പോലെ മണ്ഡലത്തിൽ പ്രവർത്തിക്കുക.
മണ്ഡലത്തിൽ എവിടെ മരണം നടന്നാലും അവിടെ ഞാൻ എത്തും. കല്യാണമോ ഗൃഹപ്രവേശമോ എന്തുമാകട്ടെ, ക്ഷണക്കത്തു കിട്ടിയാൽ പോകാതിരിക്കാൻ എനിക്ക് കഴിയില്ല.
കാരണം അവർ എന്നെ പ്രതീക്ഷിക്കുന്നുണ്ട്. സഭ കഴിഞ്ഞ് വരുമ്പോൾ രാത്രിയാണെങ്കിലും ആ വീടുകളിൽ ഞാൻ എത്തിയിരിക്കും.
ഉമ്മൻ ചാണ്ടിയുമായുള്ള ആത്മബന്ധം
1970 മുതൽ അദ്ദേഹം മരിക്കുന്നതു വരെ നീണ്ട
വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹം പ്രോത്സാഹിപ്പിക്കുന്ന ഒരാളായിരുന്നു.
2016ൽ എനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ, ‘ബാബുവില്ലെങ്കിൽ ഞാനും മത്സരിക്കാനില്ല’ എന്നു പ്രഖ്യാപിക്കാൻ അദ്ദേഹം തയാറായി. എക്സൈസ് വകുപ്പ് ഏറ്റെടുക്കാൻ എനിക്ക് മടിയുണ്ടായിരുന്നു.
എന്നാൽ ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയും നിർബന്ധിച്ചതിനാലാണ് അന്ന് അത് ഏറ്റെടുത്തത്.
മദ്യനയം രൂപീകരിക്കുക എന്നത് അന്ന് വലിയൊരു വെല്ലുവിളിയായിരുന്നു.
2016ലെ പരാജയം
അന്ന് പാർട്ടിയുടെ പൂർണ പിന്തുണ എനിക്ക് ലഭിച്ചില്ല. ഒരു എതിർ സ്ഥാനാർഥിയെ നേരിടുന്നത് പോലെ എന്നെ കൈകാര്യം ചെയ്തവർ പാർട്ടി നേതൃത്വത്തിലും താഴെത്തട്ടിലുമുണ്ടായിരുന്നു.
അത് വേദനിപ്പിച്ച കാര്യമാണ്. എങ്കിലും വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെ തുടക്കത്തിൽ നേതൃത്വം വഹിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി ഞാൻ കരുതുന്നു.
മക്കൾ രാഷ്ട്രീയത്തോട് യോജിപ്പില്ല
എന്റെ മക്കൾക്കു രാഷ്ട്രീയത്തിൽ താൽപര്യമില്ല, ഞാനതിനെ അനുകൂലിക്കുന്നില്ല.
ഭാര്യ ഗീതയോ മക്കളോ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല. ഓഫിസിന്റെ വാതിലിന് അപ്പുറത്താണ് എന്റെ രാഷ്ട്രീയം.
ഇപ്പുറത്ത് കുടുംബം മാത്രം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

