
ദൈവത്തിന്റെ കോടതിയിൽ; 71-ാം വയസ്സിൽ വക്കീൽ കുപ്പായമണിഞ്ഞ് വൈദികൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രാർഥനയിലൂടെ സമൂഹത്തിനു വേണ്ടി ദൈവത്തോട് അപേക്ഷിച്ച പുരോഹിതൻ ഇനി പാവങ്ങളുടെ നീതിക്കു വേണ്ടി കോടതിയിൽ വാദിക്കും. 71ാം വയസ്സിൽ ളോഹയ്ക്കൊപ്പം വക്കീൽ കുപ്പായവും ധരിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് റവ.ഡോ.എം.എം.ഏബ്രഹാം. എൽഎൽഎം ഉൾപ്പെടെ 4 ബിരുദാനന്തര ബിരുദവും 2 ബിരുദവും ഒരു പിഎച്ച്ഡിയും ബിഎഡും ഏബ്രഹാം അച്ചന്റെ വിദ്യാഭ്യാസ ശേഖരത്തിലുണ്ട്. എൽഎൽബി 67ാം വയസ്സിലും എൽഎൽഎം 69ാം വയസ്സിലുമാണ് പാസായയത്. 2 വർഷത്തിനു ശേഷം ജൂൺ ഒന്നിന് വക്കീലായി ഹൈക്കോടതിയിൽ എൻറോൾ ചെയ്തു. അഡ്വ. പി.വി.ചെറിയാന്റെ കീഴിൽ കോട്ടയത്ത് പ്രാക്ടീസും ആരംഭിച്ചു. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യമായി അഭിഭാഷക വേഷമണിഞ്ഞ് ഏബ്രഹാം കോടതി കയറിയത്.
നേട്ടങ്ങളുടെ പ്രായം
നിലമ്പൂർ കരുളായി സ്വദേശിയായ റവ. ഏബ്രഹാം തന്റെ 30 വർഷത്തിലേറെ നീണ്ട അധ്യാപന ജീവിതം കൂടുതലും ചെലവഴിച്ചത് ഹൈദരാബാദിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെമിനാരികളിലുമാണ്. ഇതിനിടെ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ പിഎച്ച്ഡി നേടി. ഹൈദരാബാദിലെ ഹെൻറി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് ഡയറക്ടറും റജിസ്ട്രാറുമായിരുന്നു.
65ാം വയസ്സിൽ മാർത്തോമ്മാ സഭയിലെ ശുശ്രൂഷകളിൽ നിന്നും അധ്യാപന ജോലിയിൽ നിന്നും വിരമിച്ചു. തുടർന്നാണ്, ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ എൽഎൽബിക്കു ചേർന്നത്. ഇന്ത്യയിൽ എവിടെയും പ്രാക്ടിസ് ചെയ്യാൻ അംഗീകാരം നൽകുന്ന ഓൾ ഇന്ത്യ ബാർ കൗൺസിലിന്റെ പരീക്ഷ പലരും രണ്ടിലേറെ തവണ എഴുതിയാണ് പാസാകുന്നത്. പക്ഷേ, അച്ചൻ ആദ്യ തവണ തന്നെ പാസായി. അതും 69ാം വയസ്സിൽ. മുഴുവൻസമയ അഭിഭാഷക ജോലിക്കൊപ്പം ഗവേഷണ വിദ്യാർഥികൾക്കു വേണ്ട സഹായങ്ങളും അച്ചൻ ഇപ്പോഴും ചെയ്തു നൽകുന്നുണ്ട്.
വായന, പഠനം സേവനം
വായിക്കാനും പഠിക്കാനുമുള്ള ഇഷ്ടമാണ് ഈ പ്രായത്തിൽ റവ. ഏബ്രഹാമിനെ വക്കീൽ കുപ്പായം അണിയിച്ചത്. ഒപ്പം പാവങ്ങൾക്കു നിയമസഹായം നൽകുക എന്ന ആഗ്രഹവും. നിയമത്തിൽ പിഎച്ച്ഡി ചെയ്യുകയെന്ന ലക്ഷ്യമാണ് ഇനി മുന്നിൽ. ഭാര്യ എൽസി ഏബ്രഹാം കോട്ടയം റബർ ബോർഡിലെ സെക്ഷൻ ഓഫിസറായിരുന്നു. മക്കൾ രേണു എലിസബത്ത് ഏബ്രഹാമും അനൂപ് മാത്യു ഏബ്രഹാമും കോളജ് അധ്യാപകരാണ്. കോട്ടയം മാങ്ങാനത്താണ് താമസം. ‘അധ്യാപകനായിരുന്നതുകൊണ്ട് മുഴുവൻ സമയവും കുട്ടികളുടെ ഇടയിലായിരുന്നു. അതുകൊണ്ടു തന്നെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. എനിക്കു വയസ്സായെന്നു ഞാൻ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല.’ – റവ. ഏബ്രഹാം പറയുന്നു.